കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ വീണ്ടും തുറക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

By: 600110 On: May 6, 2025, 12:10 PM

 

അമേരിക്കയിലെ കൊടും കുറ്റവാളികളെയും  അക്രമാസക്തരായ തടവുകാരെയും പാർപ്പിക്കാൻ അൽകാട്രാസ് ജയിൽ വീണ്ടും തുറക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സാൻ ഫ്രാൻസിസ്കോയ്ക്ക് സമീപമുള്ള കാലിഫോർണിയ ദ്വീപിലാണ് കുപ്രസിദ്ധ  ജയിലായ അൽകാട്രാസ് സ്ഥിതി ചെയ്യുന്നത്. ഇത് വീണ്ടും തുറക്കാനും നവീകരിക്കാനും നിർദ്ദേശം നൽകിയതായി  ട്രംപ് പറഞ്ഞു. ജയിൽ ബ്യൂറോ, നീതിന്യായ വകുപ്പ്, എഫ്ബിഐ, ഹോംലാൻഡ് സെക്യൂരിറ്റി എന്നിവരോടാണ് നിർദ്ദേശം നൽകിയത്. 60 വർഷത്തിലേറെയായി ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. 

ഫെഡറൽ തടവുകാരെയും ഇമിഗ്രേഷൻ തടവുകാരെയും എവിടെ, എങ്ങനെ തടവിൽ പാർപ്പിക്കുന്നു എന്നതിലടക്കം സമഗ്ര മാറ്റങ്ങൾ വരുത്താനാണ് ട്രംപിൻ്റെ നീക്കം. ഇതിൻ്റെ ആദ്യ പടിയായാണ് അൽകാട്രാസ് ജയിൽ വീണ്ടും തുറക്കാനുള്ള തീരുമാനം.   വളരെക്കാലമായി അടച്ചിട്ടിരുന്ന ജയിൽ പുനർനിർമ്മിക്കാനും വീണ്ടും തുറക്കാനുമുള്ള നീക്കം ചെലവേറിയതും ഒപ്പം വെല്ലുവിളി നിറഞ്ഞതുമാണ്. അടിസ്ഥാന സൗകര്യങ്ങൾ തകർന്നതും ജയിലിൻ്റെ നവീകരണത്തിനും  നടത്തിപ്പിനും വേണ്ടി വരുന്ന ഉയർന്ന ചെലവും കാരണമാണ് 1963-ൽ ജയിൽ അടച്ചുപൂട്ടിയത്.   ഇന്ധനം മുതൽ ഭക്ഷണം വരെ എല്ലാം ബോട്ടിൽ കൊണ്ടു വരേണ്ടി വന്നിരുന്നു. ശക്തമായ സമുദ്ര പ്രവാഹവും കൊടും തണുപ്പുള്ള ജലവും കാരണം കുറ്റവാളികൾക്ക്  രക്ഷപ്പെടാൻ കഴിയാത്ത ജയിൽ "ദി റോക്ക്" എന്നും അറിയപ്പെട്ടിരുന്നു. എഫ്ബിഐയുടെ കണക്കനുസരിച്ച്, 29 വർഷത്തിനിടെ, 36 പേർ  പലവിധത്തിൽ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷെ മിക്കവാറും എല്ലാവരും പിടിക്കപ്പെട്ടു. ചിലർ മരിക്കുകയും ചെയ്തു