ഫ്‌ളൂറൈഡേഷന്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റെജീന സിറ്റി 

By: 600002 On: May 6, 2025, 7:46 AM

 

 

നഗരത്തില്‍ വിതരണം ചെയ്യുന്ന ജലത്തില്‍ ഫ്‌ളൂറൈഡ് ചേര്‍ക്കാനുള്ള റെജീനയുടെ പദ്ധതി പുന:പരിശോധിക്കാനുള്ള പ്രമേയം വെള്ളിയാഴ്ച സിറ്റി കൗണ്‍സിലില്‍ 7-3 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പത്താം വാര്‍ഡ് കൗണ്‍സിലര്‍ ക്ലാര്‍ക്ക് ബെസോ പുന:പരിശോധനാ പ്രമേയം അവതരിപ്പിച്ചതോടെയാണ് വിഷയം വീണ്ടും ഉയര്‍ന്നുവന്നത്. എട്ട് മണിക്കൂര്‍ നീണ്ട കൗണ്‍സില്‍ യോഗത്തിന് ശേഷം പ്രമേയത്തിനെതിരെ കൗണ്‍സിലര്‍മാര്‍ വോട്ട് ചെയ്തു. ഇതോടെ ഫ്‌ളൂറൈഡേഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സിറ്റി അറിയിച്ചു. 2026 ല്‍ ജലവിതരണത്തില്‍ ഫ്‌ളൂറൈഡ് ചേര്‍ക്കുമെന്ന് റെജീന സിറ്റി അറിയിച്ചു.   

ബഫല്ലോ പൗണ്ട് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ജലത്തില്‍ ഫ്‌ളൂറൈഡ് ചേര്‍ക്കാന്‍ തുടങ്ങുമെന്ന് അറിയിച്ച് 2021 ലാണ് റെജീന പ്രാരംഭ പദ്ധതി അംഗീകരിച്ചത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ, ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സില്‍ തീരുമാനം പുന:പരിശോധിക്കണമെന്നും ഫ്‌ളൂറൈഡേഷന്‍ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ബെസോ രംഗത്തുവരികയായിരുന്നു. 

അതേസമയം, ഫ്‌ളൂറൈഡേഷനെ അനുകൂലിച്ച് സസ്‌ക്കാച്ചെവന്‍ ഹെല്‍ത്ത് അതോറിറ്റി മുന്നോട്ടുവന്നു. ഇത് പല്ലുകള്‍ ക്ഷയിക്കുന്നത് തടയുന്നതിനുള്ള ഫലപ്രദമായ പൊതുജനാരോഗ്യ നടപടിയാണെന്നും മനുഷ്യര്‍ക്കും പരിസ്ഥിതിക്കും സുരക്ഷിതമാണെന്നും വ്യക്തമാക്കി. സസ്‌കാറ്റൂണ്‍, പ്രിന്‍സ് ആല്‍ബര്‍ട്ട്, മൂസ് ജോ എന്നീ നഗരങ്ങളിലെല്ലാം ഫ്‌ളൂറൈഡേഷന്‍ പ്രോഗ്രാമുകളുണ്ട്.