62 വ‍ർഷങ്ങൾക്കിടെ ഒരു അമേരിക്കൻ പ്രസിഡന്‍റും കൈക്കൊള്ളാത്ത തീരുമാനമെടുത്ത് ട്രംപ്! 'അൽകാട്രാസ് ജയിൽ തുറക്കും'

By: 600007 On: May 5, 2025, 5:33 PM

 

 

വാഷിങ്ടൺ: അമേരിക്കയെ എന്നല്ല ലോകത്തെ സംബന്ധിച്ചടുത്തോളം അത്രമേൽ കുപ്രസിദ്ധമാണ് അൽകാട്രാസ് ജയിൽ. 1963 ൽ അടച്ചുപൂട്ടിയ ജയിൽ ആറ് പതിറ്റാണ്ടായി അടഞ്ഞുകിടപ്പാണ്. നീണ്ട 62 വർഷങ്ങൾക്കിടയിൽ ഒരു അമേരിക്കൻ പ്രസിഡന്‍റും അൽകാട്രാസ് ജയിലിന്‍റെ കാര്യത്തിൽ പുനർവിചിന്തനം നടത്തിയിട്ടില്ല. എന്നാൽ ഇക്കാലയളവിൽ ഒരു അമേരിക്കൻ പ്രസിഡന്‍റും കൈക്കൊള്ളാത്ത തീരുമാനമെടുത്തിരിക്കുകയാണ് ഡോണൾഡ് ട്രംപ്. കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ വീണ്ടും തുറക്കാൻ ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്‍റ് അറിയിച്ചു.

സാൻ ഫ്രാൻസിസ്കോയ്ക്ക് സമീപമുള്ള കാലിഫോർണിയ ദ്വീപിലാണ് കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് യു എസിലെ ഏറ്റവും കഠിനമായ ജയിലുകളിൽ ഒന്നായിരുന്ന അൽകാട്രാസ്. ഇനി രാജ്യത്തെ ഏറ്റവും ക്രൂരരും അക്രമാസക്തരുമായ കുറ്റവാളികളെ ഇവിടെ പാർപ്പിക്കുമെന്നാണ്  ട്രൂത്ത് സോഷ്യൽ എന്ന വെബ്‌സൈറ്റിൽ യു എസ് പ്രസിഡന്റ് കുറിച്ചത്. 'ഞാൻ ജയിൽ ബ്യൂറോയോട്, നീതിന്യായ വകുപ്പ്, എഫ് ബി ഐ, ഹോംലാൻഡ് സെക്യൂരിറ്റി എന്നിവരുമായി ചേർന്ന് നടത്തിയ ആലോചനയിലാണ് ജയിൽ വീണ്ടും തുറക്കാൻ തീരുമാനിച്ചത്' - എന്നാണ് ട്രംപ് ട്രൂത്തിൽ കുറിച്ചത്. പുതുക്കി പണിഞ്ഞ് വലുതാക്കിയ അൽകാട്രാസ് ജയിലിൽ ഇനി രാജ്യത്തെ ഏറ്റവും ക്രൂരരും അക്രമാസക്തരുമായ കുറ്റവാളികളെ പാർപ്പിക്കുമെന്നും ട്രംപ് വിശദീകരിച്ചു.