കനേഡിയൻ പാർലമെൻ്റ് സമ്മേളനം മെയ് 27 ന് ചേരുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. കിംഗ് ചാൾസ് മൂന്നാമൻ ആണ് പാർലമെൻ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുക എന്നും കാർണി വ്യക്തമാക്കി. 45-ാമത് കനേഡിയൻ സർക്കാരിന് തുടക്കം കുറിക്കുന്നതിനായി ചാൾസ് മൂന്നാമൻ രാജാവ് ഈ മാസം അവസാനം പാർലമെൻ്റിൽ എത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്മേളനത്തിൽ രാജ്ഞിയും പങ്കെടുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാർണിയുടെ വാക്കുകൾ ബക്കിങ്ഹാം കൊട്ടാരവും ശരിവച്ചിട്ടുണ്ട്. മെയ് 26 മുതൽ 27 വരെ രാജാവും രാജ്ഞിയും കാനഡ സന്ദർശിക്കുമെന്നും പാർലമെൻ്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം എക്‌സിലെ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു രാജകുടുംബാംഗം പാർലമെൻ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ സർക്കാരിൻ്റെ മുൻഗണനകളും പദ്ധതികളും എന്തൊക്കെയെന്ന് വിശദമാക്കുന്ന പ്രസംഗം നടത്തുന്നതും അവരായിരിക്കും. 1977 ൽ ക്വീൻ എലിസബത്ത് സെക്കൻ്റ് ആണ് അവസാനമായി കനേഡിയൻ പാർലമെൻ്റിൻ്റെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തത്.
കാനഡയുടെ പരമാധികാരത്തിനെതിരെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജാവിൻ്റെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. കാനഡ ഒരു കോമൺവെൽത്ത് രാജ്യമായതിനാൽ രാഷ്ട്രത്തലവൻ്റെ സ്ഥാനമാണ് രാജാവിനുള്ളത്. സാധരണയായി അവർ ഭരണകാര്യങ്ങളിൽ ഇടപെടാറില്ലെങ്കിലും കാനഡയുടെ പരമാധികാരത്തിന് നേരെയുള്ള ട്രംപിൻ്റെ ഭീഷണികളുടെ പശ്ചാത്തലത്തിൽ, രാജാവ് കൂടുതൽ സജീവമായ പങ്ക് വഹിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്.