യുഎസില്‍ ഫ്‌ളൂ സീസണില്‍ പനി ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം കുത്തനെ വര്‍ധിച്ചു 

By: 600002 On: May 3, 2025, 11:17 AM

 


കഴിഞ്ഞ 15 വര്‍ഷത്തിനിടെ പനി ബാധിച്ച് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത് ഈ ഫ്‌ളൂ സീസണിലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം 216 ശിശുമരണങ്ങളാണ് ഫ്‌ളൂ സീസണില്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 207 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2009-10 ലെ H1N1 ഗ്ലോബല്‍ ഫ്‌ളൂ പാന്‍ഡെമിക്കിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫ്‌ളൂ സീസണ്‍ ഇപ്പോഴും തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. 

അതേസമയം, കുട്ടികളുടെ ഫ്‌ളൂ വാക്‌സിനേഷന്‍ നിരക്കിലും കുറവ് രേഖപ്പെടുത്തി. അഞ്ച് വര്‍ഷം മുമ്പുണ്ടായിരുന്ന ഏകദേശം 64 ശതമാനത്തില്‍ നിന്ന് ഈ സീസണില്‍ നിരക്ക് 49 ശതമാനമായി കുറഞ്ഞു. ഫ്‌ളൂ വാക്‌സിനേഷനുകള്‍ രോഗം വരുന്നത് തടയുന്നതില്‍ ഭാഗികമായി മാത്രമേ സഹായിക്കുകയുള്ളൂ. പക്ഷേ ആശുപത്രി വാസവും മരണവും തടയുന്നതില്‍ വാക്‌സിന്‍ വളരെ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.