അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകളുടെ ആഘാതം ഒഴിവാക്കാന്‍ ഈ സാമ്പത്തിക പാദത്തില്‍ അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നായിരിക്കുമെന്നും ഐപാഡുകളും മറ്റ് ഉപകരണങ്ങളും വിയറ്റ്‌നാമില്‍ നിന്നായിരിക്കുമെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക്. ജൂണ്‍ മുതലായിരിക്കും ഈ മാറ്റം. മറ്റ് മേഖലകളില്‍ വില്‍ക്കുന്ന ഫോണുകളില്‍ ബഹുഭൂരിപക്ഷവും ചൈനയിലായിരിക്കും നിര്‍മിക്കുക. അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം തുടരുന്നതിനിടെയാണ് ആപ്പിളിന്റെ തീരുമാനം.
ഐഫോണുകള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡ് കാരണം ആപ്പിളിന്റെ ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തെ വരുമാനം ഗണ്യമായി ഉയര്‍ന്നുവെന്ന് കമ്പനി പറയുന്നു. കൂടാതെ, താരിഫുകള്‍ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ ഫലങ്ങളില്‍ പരിമിതമായ സ്വാധീനം മാത്രമേ ചെലുത്തിയിട്ടുള്ളൂവെന്ന് കമ്പനി പറഞ്ഞു.
2024 ല്‍ 7.59 കോടി ഐഫോണുകളാണ് ആപ്പിള്‍ അമേരിക്കയില്‍ വിറ്റഴിച്ചത്. ഇതില്‍ 31 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചതായിരുന്നു. പുതിയ തീരുമാനം നടപ്പാകുമ്പോള്‍ ആപ്പിളിന് ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ ഉല്‍പ്പാദനവും കയറ്റുമതിയും വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടി വരും.
ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തന്നെ അമേരിക്കന്‍ വിപണിയിലെത്തിയ ഐഫോണ്‍ യൂണിറ്റുകളുടെ 81.9 ശതമാനവും ഇന്ത്യയില്‍ നിര്‍മിച്ചതായിരുന്നു. മാര്‍ച്ചില്‍ ഇത് 97.6 ശതമാനമായി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധന. ഇന്ത്യയില്‍ ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി വര്‍ധനയാണ് ഇത്. ട്രംപിന്റെ താരിഫ് പ്രഖ്യാപനം നടപ്പാകുന്നതിന് മുമ്പ് പരമാവധി ഫോണുകള്‍ കയറ്റിഅയച്ചതാണ് ഇതിന് കാരണം.