ഒൻ്റാരിയോയിൽ മീസൽസ് (അഞ്ചാം പനി) കേസുകൾ കുത്തനെ കൂടുന്നു. കഴിഞ്ഞ ആഴ്ച മുതൽ 223 പുതിയ മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒൻ്റാരിയോയിൽ അഞ്ചാംപനി പടർന്ന് പിടിക്കാൻ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഒക്ടോബർ മുതൽ പ്രവിശ്യയിൽ അഞ്ചാം പനി ബാധിതരായവരുടെ എണ്ണം 1,243 ആയി.
പബ്ലിക് ഹെൽത്ത് ഒൻ്റാരിയോയുടെ റിപ്പോർട്ട് പ്രകാരം, രോഗം മൂർച്ഛിച്ച് 63 കുട്ടികളെ ഉൾപ്പെടെ 84 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് രോഗികളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വാക്സിനേഷൻ എടുക്കാത്ത കുടുംബങ്ങളിൽ സഹോദരങ്ങൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഇടയിൽ ഉണ്ടാകുന്ന സമ്പർക്കവും, പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകൾ ഒത്തുകൂടുന്നതുമാണ് കുത്തനെയുള്ള വർദ്ധനവിന് കാരണമെന്ന് സൗത്ത് വെസ്റ്റേൺ പബ്ലിക് ഹെൽത്ത് യൂണിറ്റിലെ ഡോ. നിൻ ട്രാൻ പറഞ്ഞു. രോഗബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട് വന്നാൽ ശരാശരി മൂന്ന് ദിവസം കൊണ്ട് വീട്ടിലേക്ക് മടങ്ങാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആൽബർട്ടയിലും ബുധനാഴ്ച 170 അഞ്ചാം പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒൻപത് പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.