ദില്ലി:പാകിസ്ഥാൻ മണ്ണിൽ ഭീകരർ പ്രവർത്തിക്കുന്നു എന്ന് അമേരിക്ക. ഭീകരരെ ഉന്മൂലനം ചെയ്യാൻ പാകിസ്ഥാൻ തയ്യാറാകണം എന്ന് അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് അമേരിക്കൻ വിദേശകാര്യവുകുപ്പും വ്യക്തമാക്കി. പഹൽഗാം ആക്രമണത്തിന് തെളിവു ചോദിക്കുന്നത് പാകിസ്ഥാൻ തുടരുമ്പോഴാണ് ഭീകരർക്ക് സഹായം നല്കുന്നത് പാകിസ്ഥാൻ തന്നെയെന്ന സൂചിപ്പിക്കുന്ന പ്രസ്താവന അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസ് നടത്തുന്നത്. വാൻസ് ഇന്ത്യയിലുള്ളപ്പോഴാണ് പഹൽഗാം ആക്രമണം നടന്നത്. ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന നീക്കം വൻ യുദ്ധത്തിലേക്ക് പോകരുതെന്നാണ് നിലപാടെന്ന് വാൻസ് പറഞ്ഞു. എന്നാൽ പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടി എടുക്കുക തന്നെ വേണം
നരേന്ദ്ര മോദിക്ക് ഡോണൾഡ് ട്രംപിൻറെ പിന്തുണയുണ്ടെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പും വ്യക്തമാക്കി. ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാൻ നേരത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി അമേരിക്കയുടെ സഹായം തേടിയിരുന്നു. ഭീകരരെ പാകിസ്ഥാൻ സഹായിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫിനു പിന്നാലെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോയും ഒരു വിദേശമാധ്യമത്തോട് സമ്മതിച്ചു. സിന്ധു നദീജല കരാർ വ്യവസ്ഥ ലംഘിച്ചാൽ പാകിസ്ഥാൻ കടുത്ത നടപടി എടുക്കും എന്ന് ഒരു റാലിയിൽ ബിലാവൽ ഭൂട്ടോ വീണ്ടും ഭീഷണി മുഴക്കി
വാഗ അതിർത്തി പാകിസ്ഥാൻ ഇന്നലെ അടച്ചിട്ടത് നാടകീയ കാഴ്ചകൾക്ക് ഇടയാക്കിയിരുന്നു. മടങ്ങാനെത്തിയ പാകിസ്ഥാനികൾ അട്ടാരിയിൽ കുടുങ്ങി. പാകിസ്ഥാനികൾ വഴിയിൽ കാത്തിരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ അതിർത്തി തുറക്കാൻ പാകിസ്ഥാൻ സമ്മതിച്ചു.