ഇന്ത്യയിലേക്ക് കടന്നാല്‍ തകര്‍ത്തുകളയും,പാകിസ്ഥാന് ഇന്ത്യന്‍ നാവിക സേനയുടെ മുന്നറിയിപ്പ്

By: 600007 On: May 2, 2025, 1:02 PM

 

 

ദില്ലി:ഇന്ത്യയിലേക്ക് കടന്നാല്‍ തകര്‍ത്തുകളയുമെന്ന് പാകിസ്ഥാന് നാവിക സേനയുടെ മുന്നറിയിപ്പ്.സേന അഭ്യാസ പ്രകടനം തുടരുന്നതിനിടെയാണ് നാവിക സേനയുടെ സന്ദേശം.  വെടിനിര്‍ത്തല്‍ കരാര്‍ പാക് നിരന്തരം ലംഘിക്കുന്ന സാഹചര്യത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ മൂന്ന് സേനകളും സജ്ജമായി. ശക്തമായ തിരിച്ചടി  ഉടന്‍ നല്‍കണമെന്ന ആവശ്യം ബിജെപിയിലും ശക്തമാകുകയാണ്.

അറബിക്കടലിലേത് വാര്‍ഷികാഭ്യാസ പ്രകടനമാണെങ്കിലും നാവിക സേനയുടെ സന്ദേശങ്ങള്‍ പാകിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പുകളാണ്. യുദ്ധക്കപ്പലുകളടക്കം അണിനിരത്തി നടത്തുന്ന അഭ്യാസ പ്രകടനത്തിന്‍റെ സ്വഭാവം ഏത് നിമിഷവും മാറാമെന്ന സന്ദേശമാണ് സേന നല്‍കുന്നത്. അറബിക്കടലിലെ അഭ്യാസ പ്രകടനം നാവികസേന തലവന്‍ അ‍ഡ്മിമിറല്‍ ദിനേഷ് കെ ത്രിപാഠി നേരിട്ട് വിലയിരുത്തുന്നുണ്ട്. പ്രകോപനമുണ്ടായാല്‍ ആദ്യ തിരിച്ചടി കടല്‍മാര്‍ഗമായിരിക്കുമെന്നാണ് സേന പറഞ്ഞു വയ്ക്കുന്നത്.  85 നോട്ടിക്കല്‍ മൈല്‍ അകലെ പാക് നാവിക സേനയും സമാന അഭ്യാസ പ്രകടനത്തിലാണ്. നാളെവരെയാണ് ഇന്ത്യയുടെ അഭ്യാസ പ്രടകനം. നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിര്‍ത്തിയിലും കരസേനയും വിന്യാസം കൂട്ടിയിട്ടുണ്ട്

ഇതിനിടെ രുദ്രയടക്കം എല്‍എല്‍എച്ച് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാന്‍  കരേസനക്കും വ്യോമ സേനക്കും അനുമതി നല്‍കി. സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ ജനുവരി മുതല്‍ ഇവയുടെ ഉപയോഗം നിര്‍ത്തി വച്ചിരുന്നു. കവിത വാഹനങ്ങളും ഡ്രോണുകളും തകര്‍ക്കാന്‍  കഴിയുന്ന രുദ്രയെ ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് വീണ്ടും കളത്തിലിറക്കാന്‍ തീരുമാനിച്ചത്.സൈനിക നീക്കം പുരോഗമിക്കുമ്പോഴും തിരിച്ചടി വൈകുന്നതെതന്തെന്ന ചോദ്യം  പ്രതിപക്ഷത്തിന് പിന്നാലെ ബിജെപിയിലും ഉയര്‍ന്നു തുടങ്ങി. പ്രധാനമന്ത്രിയും , അമിത്ഷായും തിരിച്ചടിയെ കുറിച്ച്  പറഞ്ഞാല്‍ പോര ചെയ്തുകാണിക്കണമെന്ന് ബംഗാളിലെ ബിജെപി നേതാവ് ദിലിപ് ഘോഷ് ആവശ്യപ്പെട്ടു.