എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദുര്‍ഗന്ധത്തില്‍ വലഞ്ഞ് നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലെ ജനങ്ങള്‍; പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് വര്‍ഷമെടുക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി

By: 600002 On: May 2, 2025, 11:17 AM

 

 


എല്ലാ സ്പ്രിംഗ് സീസണിലും വിമാനത്താവളത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധത്തില്‍ വലയുകയാണ് നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ താമസിക്കുന്നവര്‍. ചീഞ്ഞമുട്ടയുടെ മണത്തിന് സമാനമായ ദുര്‍ഗന്ധമാണ് എയര്‍പോര്‍ട്ടില്‍ നിന്നും ഉയരുന്നത്. ജനങ്ങള്‍ക്ക് ദുര്‍ഗന്ധത്തില്‍ നിന്നും മോചനമുണ്ടാകുമെന്നും എയര്‍പോര്‍ട്ടില്‍ ദുര്‍ഗന്ധത്തിന് കാരണമാകുന്ന പ്രശ്‌നം പരിഹരിക്കുമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് രണ്ട് വര്‍ഷമെടുക്കുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിക്കുന്നത്.  

സ്പ്രിംഗ് സീസണില്‍ ഐസ് നീക്കം ചെയ്യുന്ന ദ്രാവകം ഒഴുകിയെത്തുന്ന കുളത്തില്‍ നിന്നാണ് ഈ ദുര്‍ഗന്ധം വമിക്കുന്നത്. ഐസ് ഉരുകുമ്പോള്‍ ദുര്‍ഗന്ധം കൂടുതല്‍ രൂക്ഷമാവുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ദുര്‍ഗന്ധം എയര്‍പോര്‍ട്ടിന് സമീപം വസിക്കുന്ന ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് ചൊവ്വാഴ്ച ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗത്തില്‍ വാര്‍ഡ് 5 ലെ കൗണ്‍സിലര്‍ രാജ് ധലിവാള്‍ ആശങ്ക ഉന്നയിച്ചു. ഫാല്‍ക്കണ്‍റിഡ്ജ്, മാര്‍ട്ടിന്‍ഡെയ്ല്‍, കാസ്‌ലെറിഡ്ജ് എന്നിവടങ്ങളിലെ താമസക്കാരാണ് ദുര്‍ഗന്ധത്തില്‍ വലയുന്നത്. ഇവരോട് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് ജോലികള്‍ നടക്കുന്നുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇപ്പോഴും സ്പ്രിംഗ് സീസണില്‍ ഈ ദുര്‍ഗന്ധം എല്ലായിടത്തും വ്യാപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഐസ് നീക്കം ചെയ്യുന്ന ദ്രാവകം അനാരോബിക് അവസ്ഥയില്‍(ഓക്‌സിജനില്ലാത്ത അവസ്ഥ) അടിസ്ഥാനപരമായി മുട്ടയുടെ ഗന്ധമാണ് പുറപ്പെടുവിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്നതിനുള്ള ശാസ്ത്രീയ വിശദീകരണമിതാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പ്രസിഡന്റും സിഇഒയുമായ ക്രിസ് ഡിന്‍സ്‌ഡെയ്ല്‍ പറഞ്ഞു. 

പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും അതിനായുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എട്ട് മില്യണ്‍ ഡോളര്‍ ചെലവാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2027 ല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാകുകയുള്ളൂവെന്നും ഡിന്‍സ്‌ഡെയ്ല്‍ പറയുന്നു.