ദില്ലി: പഹൽഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ചിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. തിരിച്ചടിക്ക് സജ്ജമാണെന്ന് സേനകളും വ്യക്തമാക്കി. പോസ്റ്റല്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനും, പാക് ഐപി അഡ്രസുള്ള വെബ്സൈറ്റുകള്‍ നിരോധിക്കാനും തീരുമാനിച്ച് പാകിസ്ഥാന് മേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. തിരിച്ചടി വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ മുന്നറിയിപ്പ് കടുപ്പിച്ച് ഇന്ത്യ. തീവ്രവാദികളില്‍ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രിക്ക് പിന്നാലെ അമിത് ഷായും വ്യക്തമാക്കി. തെരഞ്ഞ് പിടിച്ച് ശിക്ഷ നടപ്പാക്കിയിരിക്കുമെന്നും അമിത് ഷായുടെ ഉറപ്പ്. അതേസമയം, നിയന്ത്രണ രേഖയിലും, അന്താരാഷ്ട്ര അതിര്‍ത്തികളിലും കരസേന കടുത്ത ജാഗ്രത തുടരുകയാണ്. മുന്‍നിശ്ചയിച്ച് 26ന് അറബികടലില്‍ തുടങ്ങിയ അഭ്യാസ പ്രകടനം നാവികസേന തുടരുകയാണ്. കപ്പല്‍ വേധ, വിമാനവേധ മിസൈലുകളും പരീക്ഷിച്ചു. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും നിരീക്ഷണത്തിനുണ്ട്. അസാധാരണ നീക്കങ്ങള്‍ നിരീക്ഷിക്കയാണെന്നും തിരിച്ചടിക്ക് സേന സന്നദ്ധമാണെന്നും നാവികസേന വ്യക്തമാക്കി. നാളെ ഉത്തര്‍പ്രദേശിലെ ഗംഗ എക്സ്പ്രസ് വേയില്‍ യുദ്ധ വിമാനങ്ങള്‍ അണിനിരത്തി വ്യോമസേനയും അഭ്യസ പ്രകടനങ്ങള്‍ നടത്തും. സേനാശേഷി വ്യക്തമാക്കുന്നതിനൊപ്പം പാകിസ്ഥാന് മേലുള്ള ഉപരോധവും ഇന്ത്യ കടുപ്പിക്കുകയാണ്. വ്യോമപാത അടച്ചിതിന് പിന്നാലെ കപ്പല്‍ വഴിയുള്ള ചരക്ക് നീക്കവും നിര്‍ത്തി വയ്ക്കും. പോസ്റ്റല്‍ സര്‍വീസ് റദ്ദാക്കും. പാക് വെബ്സ്റ്റുകള്‍ക്കും നിരോധനമേര്‍പ്പെടുത്തും. കടുത്ത നിയന്ത്രണങ്ങളില്‍ മാത്രം നടപടിയൊതുക്കുന്നതിലെ വിമര്‍ശനം കോണ്‍ഗ്രസ് പരസ്യമാക്കി.
അതേസമയം തിരിച്ചടിക്ക് സമയവും സാഹചര്യവവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്താക്കിയതിന് പിന്നാലെ സൈന്യം കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്. പുരോഗതി കരസേന മേധാവി ഇന്നലെ പ്രധാനമന്ത്രിയോട് വിശദീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുനസംഘടിപ്പിച്ച ദേശീയ സുരക്ഷ സമിതിയുടെ ആദ്യ യോഗവും സൈനിക നീക്കം വിലയിരുത്തി. അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുള്ള പാകിസ്ഥാന്‍റെ പ്രകോപനവും അലോക് ജോഷിയുടെ ആറംഗ സമിതി വിലയിരുത്തി.