ഫെഡറൽ തെരഞ്ഞെടുപ്പിന് അവസാനമായതോടെ, തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ചർച്ചകളും സജീവമായി. അമേരിക്കയുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങളും ജീവിതച്ചെലവും അടക്കമുള്ള കാര്യങ്ങളാണ് വോട്ടർമാരെ പ്രധാനമായും സ്വാധീനിച്ചത്. വോട്ടർമാരുടെ പ്രായം ഉൾപ്പെടെയുള്ള കാര്യങ്ങളും അവരുടെ വോട്ടിങ് തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഗ്ലോബൽ ന്യൂസിനു വേണ്ടി ഇപ്‌സോസ് ആണ് സർവ്വെ നടത്തിയത്. ഇതനുസരിച്ച് 55 വയസും അതിൽ കൂടുതലുമുള്ള കനേഡിയൻമാർ ലിബറലുകൾക്കാണ് വോട്ട് ചെയ്തത്. കാനഡയ്ക്ക് എതിരായ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണികൾ ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ പാർട്ടിക്ക് കഴിയും എന്നുള്ള വിശ്വാസമാണ് ലിബറലുകളിലേക്ക് ചായാൻ കാരണമായി ഇവർ പറയുന്നത്. അതേസമയം, 18 നും 34 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരായ കനേഡിയക്കാർ കൺസർവേറ്റീവുകളെയാണ് തെരഞ്ഞെടുത്തത്. വിലവർദ്ധനയും, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ആരാണ് ഏറ്റവും നന്നായി കൈകാര്യം ചെയ്യുക എന്നതിനെ അടിസ്ഥാനമാക്കി ആയിരുന്നു അവരുടെ തിരഞ്ഞെടുപ്പ്. വോട്ട് രേഖപ്പെടുത്തിയ ശേഷം സർവേയിൽ പങ്കെടുത്ത കനേഡിയൻമാരിൽ 38 ശതമാനം പേർ വിലവർദ്ധനയും ജീവിതച്ചെലവുമാണ് തങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതെന്ന് പറഞ്ഞപ്പോൾ 23 ശതമാനം പേർ യുഎസ് ബന്ധങ്ങളാണെന്നാണ് വ്യക്തമാക്കിയത്. സാമ്പത്തികവും ഭവനനിർമ്മാണവുമാണ് കനേഡിയൻമാരുടെ വോട്ടുകളെ സ്വാധീനിച്ച പ്രധാന നാല് വിഷയങ്ങളിൽ ഒന്ന്. പത്ത് വർഷത്തെ ലിബറൽ സർക്കാരിന് ശേഷം കാനഡ തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന് 48 ശതമാനം വോട്ടർമാരും ഇപ്‌സോസിനോട് പറഞ്ഞപ്പോൾ മൂന്നിലൊന്ന് പേർ രാജ്യം ശരിയായ പാതയിലാണെന്നും അഭിപ്രായപ്പെട്ടു.