ചെറുപ്പകാലത്ത് ബാക്ടീരിയൽ വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നവർക്ക് ഭാവിയിൽ വൻകുടലിൽ കാൻസർ വരാൻ സാധ്യതയുണ്ടെന്ന് പഠനം. നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് വൻകുടലിലും മലാശയത്തിലും വസിക്കുന്ന ചില ഇ.കോളി സ്ട്രെയിനുകൾ ഉത്പാദിപ്പിക്കുന്ന കോളിബാക്റ്റിൻ എന്ന വിഷവസ്തുവിന് ഡിഎൻഎയിൽ മാറ്റം വരുത്താൻ കഴിവുണ്ടെന്ന് കണ്ടെത്തിയത്.
കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കൊളിബാക്റ്റിൻ്റെ ആദ്യകാല എക്സ്പോഷർ വൻകുടലിലെ കോശങ്ങളുടെ ഡിഎൻഎയിൽ ചെറിയ രീതിയിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് പഠനം പറയുന്നു. 50 വയസ്സിന് മുമ്പ് കൊളോറെക്ടൽ കാൻസർ വരാനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുമെന്നും പഠനം പറയുന്നു. എന്നാൽ കൊളിബാക്റ്റിൻ കാൻസറിന് കാരണമാകുമെന്ന് പഠനം തെളിയിച്ചിട്ടില്ല. ഈ വിഷ വസ്തുവുമായി ബന്ധപ്പെട്ട മ്യൂട്ടേഷനുകളും രോഗത്തിൻ്റെ പ്രാരംഭ ഘട്ടവും തമ്മിലുള്ള ബന്ധം മാത്രമേ പുതിയ പഠനത്തിലൂടെ തിരിച്ചറിഞ്ഞിട്ടുള്ളൂ എന്നതാണ് ശ്രദ്ധേയം. 11 രാജ്യങ്ങളിലായുള്ള 981 രോഗികളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. പുതിയ പഠനം നിരവധി ചോദ്യങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. എങ്ങനെയാണ് കോളിബാക്റ്റിൻ ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളുമായി കുട്ടികൾക്ക് സമ്പർക്കം ഉണ്ടാകുന്നത്, അത് തടയുന്നതിന് എന്തെങ്കിലും വഴിയുണ്ടോ, ചില ഭക്ഷണക്രമങ്ങളോ, ജീവിതശൈലി ഘടകങ്ങളോ ഇത്തരം ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇനി കണ്ടെത്തേണ്ടതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.