വാഷിങ്ടണ്‍: ചരിത്രപരമായ കരാർ ഒപ്പിട്ട് അമേരിക്കയും യുക്രൈനും. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാൻ ധാരണ. ലാഭത്തിന്‍റെ 50 ശതമാനം അമേരിക്കയുമായി പങ്കുവയ്ക്കും. ഏറെ നാളത്തെ ചർച്ചകൾക്ക് ഒടുവിലാണ് കരാർ ഒപ്പിട്ടത്.
മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനും ശേഷം ഇരു രാജ്യങ്ങളും വാഷിങ്ടണിൽ കരാറിൽ ഒപ്പുവച്ചു. യുക്രൈന്‍റെ പുനർനിർമ്മാണത്തിനായി ഒരു സംയുക്ത നിക്ഷേപ ഫണ്ട് ഈ കരാറിലൂടെ നിലവിൽ വന്നു. ഈ കരാറിൽ ഒപ്പിട്ടതോടെ റഷ്യയ്‌ക്കെതിരായ പ്രതിരോധത്തിന് യു എസ് പിന്തുണ തുടരുമെന്നാണ് യുക്രൈന്‍റെ പ്രതീക്ഷ.
2022 ലെ റഷ്യയുടെ അധിനിവേശത്തിനു ശേഷം യുക്രൈന് അമേരിക്ക സഹായം നൽകിയിരുന്നു. 72 ബില്യൺ ഡോളർ സഹായം നൽകിയെന്നാണ് റിപ്പോർട്ട്. നേരത്തെ സെലൻസ്കിയും ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ച മോശം നിലയിൽ അവസാനിച്ചതോടെ യുക്രൈനുള്ള എല്ലാ സൈനിക സഹായവും അമേരിക്ക നിർത്തലാക്കിയിരുന്നു. പിന്നീട് സെലൻസ്കി ക്ഷമ ചോദിച്ചെന്നും സഹായം പുനഃസ്ഥാപിച്ചെന്നുമാണ് അമേരിക്ക അവകാശപ്പെട്ടത്. അതിനിടെ റഷ്യ - യുക്രൈൻ വെടിനിർത്തലിന് അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ച നടക്കുകയാണ്.