കാനഡയിൽ നിന്ന് വേർപിരിയുന്നത് എളുപ്പമാക്കുന്ന ബിൽ അവതരിപ്പിച്ച് ആൽബെർട്ട . രാജ്യത്ത് ലിബറലുകൾ വീണ്ടും അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ആൽബെർട്ട സർക്കാർ റഫറണ്ടവുമായി ബന്ധപ്പെട്ട് പുതിയൊരു ബിൽ അവതരിപ്പിച്ചത്. ഫലം എന്തുതന്നെയായാലും ഞങ്ങൾ അത് അവതരിപ്പിക്കുന്നുവെന്ന് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു.
ആൽബെർട്ടയിലെ തിരഞ്ഞെടുപ്പ് നിയമങ്ങളിൽ നിരവധി മാറ്റങ്ങളാണ് ബിൽ നിർദ്ദേശിക്കുന്നത്. ഒരു റഫറണ്ടത്തിന് തുടക്കമിടുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിലും പുതിയ ബിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. ഇതനുസരിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരിൽ പത്ത് ശതമാനം പേർ ഒപ്പുകൾ ലഭിച്ചാൽ റഫറണ്ടത്തിന് തുടക്കമിടാം. നേരത്തെ റഫറണ്ടം തുടങ്ങണമെങ്കിൽ ആകെ വോട്ടർമാരുടെ 20 ശതമാനത്തിൻ്റെ ഒപ്പുകൾ വേണമായിരുന്നു. ഇതിലാണ് മാറ്റങ്ങൾ വരുത്തിയത്. ഒപ്പുശേഖരണത്തിനുള്ള സമയപരിധി മുൻപ് 90 ദിവസം ആയിരുന്നു. ഇത് 120 ദിവസം ആയി ദീർഘിപ്പിച്ചു. തെരഞ്ഞെടുപ്പിൽ പിയറി പൊയിലീവ്രെയുടെ കൺസർവേറ്റീവുകൾ വിജയിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് സ്മിത്ത് . മാർക്ക് കാർണിയുടെ വിജയത്തിനുശേഷവും താൻ ഒരു വിഘടനവാദിയല്ലെന്നാണ് പ്രീമിയർ പറയുന്നത്. ഐക്യ കാനഡയ്ക്കുള്ളിലുള്ള, പരമാധികാരമുള്ളൊരു ആൽബെർട്ടയിലാണ് താൻ വിശ്വസിക്കുന്നതെന്ന് സ്മിത്ത് പറഞ്ഞു. റഫറണ്ടത്തിനുള്ള നീക്കങ്ങളെ വിമർശിച്ച് എൻഡിപി അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ലിബറലുകൾ വീണ്ടും അധികാരത്തിലെത്തിയാൽ കാനഡയിൽ നിന്ന് വേർപെട്ട് പോകണമെന്നായിരുന്നു ഫെഡറൽ തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ആൽബർട്ടൻ ജനതയുടെ 30 ശതമാനത്തിൻ്റെയും നിലപാട്.