ഫോണെടുക്കാന്‍ മൗണ്ട് ഫുജിയില്‍ വീണ്ടും കയറി കുടുങ്ങിപ്പോയ യുവാവിനെ രണ്ടാമതും രക്ഷിച്ചു 

By: 600002 On: Apr 30, 2025, 9:20 AM

 

 

ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ ഫുജിയില്‍ കയറി കുടുങ്ങിപ്പോയ യുവാവിനെ രണ്ട് തവണ രക്ഷിക്കേണ്ടി വന്നു. ആദ്യ തവണ പര്‍വ്വതത്തില്‍ കയറി കുടുങ്ങിപ്പോയ 27 വയസ്സുള്ള ചൈനീസ് യുവാവിനെ രക്ഷാപ്രവര്‍ത്തകര്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷിച്ചിരുന്നു. തുടര്‍ന്ന് അവിടെ ഉപേക്ഷിക്കേണ്ടി വന്ന ഫോണും മറ്റ് വസ്തുക്കളുമെടുക്കാനാണ് യുവാവ് വീണ്ടും ഫുജി പര്‍വ്വതത്തിലേക്ക് കയറിയത്. വീണ്ടും കുടുങ്ങിയ യുവാവിനെ രക്ഷാപ്രവര്‍ത്തകരെത്തി രണ്ടാം തവണയും രക്ഷപ്പെടുത്തി. 

യുവാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ജപ്പാനില്‍ താമസിച്ച് സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 22 നാണ് യുവാവ് ആദ്യം പര്‍വ്വതത്തില്‍ കയറിയത്. പിന്നീട് കഴിഞ്ഞ ശനിയാഴ്ച സെല്‍ഫോണെടുക്കാനായി വീണ്ടും കയറി കുടുങ്ങി. ആദ്യ സന്ദര്‍ശനത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,000 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഷിസുവോക്ക പ്രിഫെക്ചര്‍ പര്‍വതനിരയിലെ ഫുജിനോമ പാതയിലൂടെ പോകുമ്പോഴാണ് ഇയാളെ ആദ്യമായി എയര്‍ലിഫ്റ്റ് ചെയ്തത്. എന്നാല്‍ ഫോണടക്കം അവിടെ ആയിപ്പോയി. അത് എടുക്കുന്നതിന് വേണ്ടി നാല് ദിവസത്തിന് ശേഷം ഇയാള്‍ വീണ്ടും ഇവിടെ എത്തുകയായിരുന്നു. അങ്ങനെ രണ്ടാം തവണയും ഇയാളെ ഇവിടെ നിന്നും രക്ഷിക്കേണ്ടി വന്നു. തങ്ങള്‍ പര്‍വ്വതത്തില്‍ നിന്നും രക്ഷിച്ച യുവാവിനെ തന്നെയാണ് രണ്ടാമതും രക്ഷിച്ചതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. 

ജൂലൈ മുതല്‍ സെപ്റ്റംബര്‍ ആദ്യം വരെ മാത്രമേ മലനിരകളിലെ ഹൈക്കിംഗ് പാതകള്‍ ഔദ്യോഗികമായി തുറന്നിരിക്കൂ. എന്നാല്‍ ഓഫ് സീസണ്‍ ഹൈക്കിംഗിന് പിഴയില്ല. ഒരു പര്‍വതാരോഹകനെ രക്ഷിക്കേണ്ടി വരുമ്പോള്‍ യാതൊരു കുറ്റമോ പിഴയോ ഈടാക്കില്ല. എന്നാല്‍ യുവാവിന്റെ രണ്ട് തവണയുള്ള രക്ഷപ്പെടല്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരിക്കുകയാണ്. രണ്ടാമതും രക്ഷാപ്രവര്‍ത്തനം നടത്തേണ്ടി വന്നതിനാല്‍ യുവാവിനതിരെ കുറ്റം ചുമത്തുകയോ പിഴയിടുകയോ ചെയ്യണമെന്ന് ചിലര്‍ വാദിച്ചു.