കഞ്ചാവ് വലിക്കുന്നത് മനോരോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ കഞ്ചാവ് ഉപയോഗിച്ചാൽ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കഞ്ചാവ് ഉപയോഗത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന മുതിർന്ന പൌരന്മാർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 72 ശതമാനം വരെ കൂടുതലാണെന്നും അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ കണ്ടെത്തി.
JAMA സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം, കഞ്ചാവ് ഉപയോഗിക്കുന്നവരുടെ തലച്ചോറിൽ ഉണ്ടാകുന്ന മറ്റൊരു മാറ്റത്തെയും ചൂണ്ടിക്കാണിക്കുന്നുണ്ട്. സാധാരണ ജീവിതത്തെ ബാധിക്കും വിധം വലിയ തോതിൽ കഞ്ചാവ് ഉപയോഗിക്കുന്നത് - തലച്ചോറിലെ ഡോപമൈൻ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. സൈക്കോസിസ് രോഗികളിൽ കാണപ്പെടുന്ന പാറ്റേണുകളുമായി ഇതിന് വളരെ സാമ്യമുണ്ടെന്നും പഠനം പറയുന്നു. 18 നും 35 നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കളിലാണ് പഠനം നടത്തിയത്. ഉയർന്ന വീര്യമുള്ള കഞ്ചാവിൻ്റെ പതിവ് ഉപയോഗം സൈക്കോസിസിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നതായി 2024 ലെ ഒരു പഠനവും കണ്ടെത്തിയിരുന്നു. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് യുവാക്കളെ ബോധവല്ക്കരിക്കാൻ ഈ ഗവേഷണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മക്ഗിൽ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ ജെസീക്ക അഹ്രെൻസ് പറഞ്ഞു. കുടുംബത്തിൽ സൈക്കോസിസിൻ്റെ ചരിത്രം ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജെസീക്ക വ്യക്തമാക്കി.