ആൽബെർട്ടയിൽ ഫ്ലൂ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. വാക്സിനേഷൻ നിരക്ക് കുറഞ്ഞതിന് പിന്നാലെ ആണിത്. പ്രവിശ്യാ കണക്കുകൾ പ്രകാരം ഈ സീസണിൽ ഇതുവരെ 193 പേർ ഇൻഫ്ലുവൻസ മൂലം മരിച്ചു. കഴിഞ്ഞ വർഷത്തെ മൊത്തം മരണസംഖ്യ 175 ആയിരുന്നു. 2009 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതിനുമുമ്പ് 2022-23 വർഷങ്ങളിൽ 123 പേരാണ് പനി ബാധിച്ച് മരിച്ചത്.
ആഴ്ചതോറുമുള്ള കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, ഇൻഫ്ലുവൻസ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആൽബെർട്ടയുടെ റെസ്പിറേറ്ററി വൈറസ് ഡാഷ്‌ബോർഡ് പറയുന്നത് അനുസരിച്ച്, ഇൻഫ്ലുവൻസ ബാധിച്ച് 172 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ ഒൻപത് രോഗികൾ തീവ്രപരിചരണ വിഭാഗത്തിലുമാണ്. അതിനിടെ വാക്സിനേഷൻ നിരക്കുകൾ കുറയുന്നുവെന്ന കണക്കുകളും പുറത്തു വരുന്നുണ്ട്. ഈ സീസണിൽ ആൽബെർട്ടൻസിലെ 21 ശതമാനം പേർക്ക് മാത്രമാണ് ഫ്ലൂ വാക്സിൻ നൽകിയിട്ടുള്ളത്. 2009-10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാക്സിൻ വിതരണ നിരക്കാണിത്. അന്ന് വെറും 20 ശതമാനം പേർ മാത്രമാണ് ഇൻഫ്ലുവൻസ പ്രതിരോധ വാക്സിൻ എടുത്തത്.
കോവിഡ്-19 വ്യാപന സമയത്ത്, ഫ്ലൂ വാക്സിനേഷൻ നിരക്ക് 37 ശതമാനമായി ഉയർന്നിരുന്നു. പാൻഡെമിക്കിന് മുമ്പ്, 2018-19 ൽ, 31 ശതമാനമായിരുന്നു വാക്സിനേഷൻ നിരക്ക്. വാക്സിൻ ഉപയോഗം കൂടുതലായിരുന്ന വർഷങ്ങളിൽ മരണനിരക്ക് കുറഞ്ഞു എന്നും വാക്സിൻ നിരക്കുകൾ കുറഞ്ഞ വർഷങ്ങളിൽ, രോഗം ഗുരുതരമാകുന്ന അവസ്ഥയും ഒപ്പം മരണവും വർദ്ധിച്ചു എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.