ജീവന് ഭീഷണിയുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ 2023 ൽ രാജിവയ്ക്കാൻ ആലോചിച്ചിരുന്നതായി എൻഡിപി നേതാവ് ജഗ്മീത് സിംഗ്. തിങ്കളാഴ്ച നടക്കുന്ന അന്തിമ വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിനിടെയാണ് തൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സിംഗ് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത് .
ഭീഷണിയെക്കുറിച്ച് ആർസിഎംപി തനിക്ക് മുന്നറിയിപ്പ് നൽകിയതായും 2023 അവസാനത്തിലും 2024ൻ്റെ തുടക്കത്തിലും തന്നെയും കുടുംബത്തെയും കനത്ത പോലീസ് സംരക്ഷണത്തിൽ ആക്കിയതായും സിംഗ് പറഞ്ഞു. ആ ഭീഷണി ലഭിച്ചപ്പോൾ താൻ ഞെട്ടിപ്പോയി എന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഭാര്യ ഗുർകിരൺ കൗർ സിദ്ധു രണ്ടാമത്തെ മകളെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മൂത്ത മകൾക്ക് അന്ന് ഏകദേശം രണ്ട് വയസ്സായിരുന്നു പ്രായം.
പാർട്ടിയുടെ തലപ്പത്ത് തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് വളരെ കാര്യമായി ആലോചിച്ചു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൻ്റെ ജീവന് ഭീഷണി എവിടെ നിന്നാണ് വന്നതെന്ന് ആർസിഎംപി പറഞ്ഞിട്ടില്ല എന്നും സിംഗ് പറഞ്ഞു. ആദ്യ ദിവസങ്ങളിൽ വീടിൻ്റെ ബേസ്മെൻ്റിലാണ് കഴിച്ചു കൂട്ടിയത്. വീടിൻ്റെ ജനലുകളുടെ ഭാഗത്ത് നിന്ന് മാറി നില്ക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ദന്ത സംരക്ഷണ പരിപാടിയടക്കമുള്ള പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നത് ഉൾപ്പെടെ, കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് താൻ രാഷ്ട്രീയത്തിൽ തുടരാൻ തീരുമാനിച്ചതെന്നും എൻഡിപി നേതാവ് ജഗ്മീത് സിംഗ് പറഞ്ഞു.