തീരുവ യുഎസിനെ ശക്തിപ്പെടുത്തും; ആദായനികുതി ഇല്ലാതാക്കുമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് ട്രംപ്

By: 600007 On: Apr 28, 2025, 1:52 PM

 

 

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് വലിയൊരു വിഭാഗം അമേരിക്കക്കാരുടെ ആദായനികുതി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ഈടാക്കുന്നത് വഴി ജനങ്ങളുടെ ആദായനികുതി ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും ചിലപ്പോള്‍ ആദായ നികുതി പൂര്‍ണ്ണമായും ഇല്ലാതാക്കാമെന്നും ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി പങ്കുവച്ച പോസ്റ്റില്‍ അവകാശപ്പെട്ടു. വാര്‍ഷിക വരുമാനം 2 ലക്ഷം ഡോളറില്‍ താഴെ വരുമാനം നേടുന്നവരിലായിരിക്കും ഞങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

തീരുവ ഏര്‍പ്പെടുത്താന്‍ തുടങ്ങിയതോടെ യുഎസിലെ കമ്പനികള്‍ വേഗത്തില്‍ പുതിയ ഫാക്ടറികള്‍ നിര്‍മ്മിക്കുകയാണെന്നും പുതിയവ ആസൂത്രണം ചെയ്യുകയാണെന്നും ഇത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. താന്‍ ഏര്‍പ്പെടുത്തിയ തീരുവകള്‍ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ് നിരന്തരം അവകാശപ്പെടുന്നുണ്ട്. താരിഫുകള്‍ ഇറക്കുമതി കുറയ്ക്കുകയും കമ്പനികള്‍ യുഎസില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും, ഇത് ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നുമാണ് ട്രംപിന്‍റെ കാഴ്ചപ്പാട്.

ഏപ്രില്‍ 2 ന് ലോകമെമ്പാടുമുള്ള പല രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് തീരുവ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം യുഎസിലേക്ക് വരുന്ന മിക്കവാറും എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനവും ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനവും  തീരുവ ചുമത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുശേഷവും വിദേശ ഇറക്കുമതികള്‍ക്ക് 50 ശതമാനം തീരുവ ഉണ്ടെങ്കില്‍ അത് യുഎസിന്‍റെ 'സമ്പൂര്‍ണ വിജയം' ആയിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇത് ഒരു വിജയമായി കണക്കാക്കുന്നതെന്ന് ട്രംപിനോട് ചോദിച്ചപ്പോള്‍, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും യുഎസില്‍ തീരുവ ചുമത്തി സ്വയം സമ്പന്നരായിട്ടുണ്ടെന്നായിരുന്നു ട്രംപിന്‍റെ മറുപടി.