കോഴിക്കോട്: വിഖ്യാത ചരിത്രകാരനും എഴുത്തുകാരനുമായ എംജിഎസ് നാരായണന് വിട. ഇന്ന് രാവിലെ കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടന്നു.
വാര്‍ദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഏറെ കാലമായി മലാപ്പറമ്പിലെ വസതിയായ മൈത്രിയില്‍ വിശ്രമത്തിലായിരുന്നു എംജിഎസ്. ഇന്ന് രാവിലെ പൊടുന്നനെ ആരോഗ്യ നില വഷളായി. മരണ സമയം ഭാര്യ പ്രേമലതയും മക്കള്‍ വിജയകുമാറും വിനയയും അടുത്തുണ്ടായിരുന്നു. എംജിഎസിന്‍റെ നിര്യാണമറിഞ്ഞ് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ വീട്ടിലെത്തി.
മന്ത്രി എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ എംകെ മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. നാല് മണിയോടെ മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. തുടർന്ന് കോഴിക്കോട് പൗരാവലിയുടെ അനുസ്മരണ പരിപാടിയും നടന്നു.