കുടിയേറ്റ നയങ്ങളിൽ കനേഡിയൻ രാഷ്ട്രീയ നേതാക്കൾ മൗനം പാലിക്കുന്നതായി വിമർശനം ഉയരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇമിഗ്രേഷൻ നയങ്ങൾ വിശദമായി ചർച്ച ചെയ്യാറില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരാതിയുണ്ട്. താത്കാലിക താമസക്കാർക്ക് വോട്ട് ചെയ്യാൻ കഴിയില്ല. ത്തതിനാൽ രാഷ്ട്രീയമായി നേട്ടമില്ലാത്തത് കൊണ്ടാണ് കുടിയേറ്റ പ്രശ്നം പാർട്ടികൾ ചർച്ച ചെയ്യാതെ പോകുന്നതും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ വിഷയത്തിന് ശ്രദ്ധ ലഭിക്കാത്തതുമെന്ന് ഇമിഗ്രേഷൻ രംഗത്തുള്ളവർ പറയുന്നു.
വ്യക്തമായ കുടിയേറ്റ നയങ്ങളുടെ അഭാവം കുടിയേറ്റക്കാർക്കിടയിൽ അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. നിയമപരമായി സ്ഥിരതാമസമാക്കാനോ ജോലി ചെയ്യാനോ ശ്രമിക്കുന്ന കുടിയേറ്റക്കാർക്ക് നിലവിലെ അവസ്ഥ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതാണ് അവരെ തെറ്റായ നടപടികൾക്ക് പ്രേരിപ്പിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. വിദേശ വിദ്യാർത്ഥികൾ, ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റുകൾ വാങ്ങുന്നതും വ്യാജ മൈഗ്രെൻ്റ് ഉൾപ്പെടെയുള്ള തെറ്റായ രീതികൾ സ്വീകരിക്കാൻ നിർബന്ധിതരാകുന്നതും ഇത് കൊണ്ടാണെന്നും വിമർശനമുണ്ട്.
കാനഡയിലെ വിദഗ്ധ തൊഴിലാളികൾ അടുത്ത കുറച്ച് വർഷങ്ങളിൽ വിരമിക്കുകയാണ്. ജനസംഖ്യയുടെ 25 ശതമാനവും വാർധക്യത്തിലേക്ക് അടുക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തിന് മുന്നോട്ട് പോകാൻ യുവ തൊഴിൽ ശക്തി ആവശ്യമാണ്. അതിനാൽ വിദ്യാഭ്യാസവും പരിചയവുമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്ഥിര താമസ പദവി നൽകിക്കൊണ്ട് സമ്പദ്‌വ്യവസ്ഥയിൽ പങ്കാളികളാകാൻ അവസരം നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്.