ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി തുടങ്ങി ഇന്ത്യ. ബന്ദിപോരയില്‍ ലഷ്കക്കര്‍ ഇ തയ്ബ കമാന്‍ഡറെ സൈന്യം വധിച്ചു. പാകിസ്ഥാനികളെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്കി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. 215 പാകിസ്ഥാനി പൗരൻമാർ അട്ടാരി അതിർത്തി വഴി മടങ്ങി. 416 ഇന്ത്യൻ പൗരൻമാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തി. വീസ റദ്ദാക്കാനുള്ള തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് മടക്കം.
ബിജ്ബഹേരയിലും ത്രാലിലുമായി രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞ രാത്രി തകര്‍ത്തു. ബന്ദിപ്പോരയിലെ കുല്‍നാര്‍ ബാസിപ്പോരയില്‍ ലഷ്ക്കര്‍ ഇ തയ്ബ ടോപ്പ് കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയെ വധിച്ചു. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പാക് ആര്‍മിക്ക് തക്ക മറുപടി നല്കി. നയതന്ത്ര തലത്തിലെ നടപടികള്‍ക്ക് പിന്നാലെ നീക്കങ്ങള്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുകയാണ്. മുഖ്യമന്ത്രിമാരുമായി സംസാരിച്ച അമിത്ഷാ, എത്രയും വേഗം പാക് പൗരന്മാരെ കണ്ടെത്തി നാടു കടത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ചക്കുള്ളില്‍ നാട് വിടാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.