ഊബറില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവതി; പ്രമേയം അവതരിപ്പിച്ച് ടൊറന്റോ സിറ്റി കൗണ്‍സില്‍ 

By: 600002 On: Apr 25, 2025, 12:00 PM

 


റൈഡ് ഷെയര്‍ വാഹനങ്ങള്‍ അടിയന്തര ഘട്ടങ്ങളില്‍ ഉപഭോക്താക്കളെയും പോലീസിനെയും സഹായിക്കുന്നതിന് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് ടൊറന്റോ സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുള്ള മകളെ പിന്‍സീറ്റില്‍ ഇരുത്തി ഊബര്‍ കാര്‍ പോയപ്പോള്‍ അമ്മയ്ക്കുണ്ടായ ദുരനഭുവത്തിന്റെ പശ്ചാത്തലത്തിലാണ് കൗണ്‍സിലര്‍ മൈക്ക് കോള്‍ പ്രമേയം കൊണ്ടുവന്നത്. 

ജൂലിയ വിസ്‌കോമി എന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. സിറ്റി ഹാളില്‍ തനിക്കുണ്ടായ അനുഭവം വിസ്‌കോമി വിവരിക്കുകയുണ്ടായി. മാര്‍ച്ച് 10നാണ് സംഭവം നടന്നത്. ആറ് പേരടങ്ങുന്ന തന്റെ കുടുംബം ഊബറില്‍ നോര്‍ത്ത് യോര്‍ക്കിലുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായതെന്ന് വിസ്‌കോമി പറഞ്ഞു. ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് ഊബര്‍ വിളിച്ചത്. വീട്ടിലെത്തി എല്ലാവരും ഇറങ്ങിയെങ്കിലും തന്റെ മകളെ പിന്‍സീറ്റില്‍ ഇരുത്തി കാര്‍ നീങ്ങി. മകളെ എടുക്കാനെത്തിയപ്പോഴേക്കും കാര്‍ കുറേദൂരം ഓടിക്കഴിഞ്ഞിരുന്നുവെന്ന് വിസ്‌കോമി പറഞ്ഞു. അതേസമയം, തങ്ങളുടെ ഇന്റേണല്‍ പ്രോട്ടോക്കോള്‍ പാലിച്ചതായി ഊബര്‍ പറയുന്നു. അന്വേഷണത്തില്‍ പോലീസ് ഡ്രൈവറെ കണ്ടെത്തി. പെണ്‍കുട്ടിയെ സുരക്ഷിതമായി അമ്മയുടെ അടുക്കലെത്തിക്കുകയും ചെയ്തു. 

ഈ സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച കൗണ്‍സിലര്‍ മൈക്ക് കോള്‍, സംഭവത്തില്‍ ഊബര്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നു. കൗണ്‍സില്‍ അംഗങ്ങള്‍ അംഗീകരിച്ച പ്രമേയം, അടിയന്തര സാഹചര്യങ്ങളില്‍ ഉപഭോക്താക്കളെയും നിയമപാലകരെയും നേരിട്ട് സഹായിക്കുന്നതിന് ലൈസന്‍സികള്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നു.