കാനഡയിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം കുറയുന്നതായി സ്റ്റാറ്റ്കാൻ. കാനഡക്കാരെ സ്വന്തം രാജ്യത്തിനുള്ളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുമ്പോഴാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച്, ഇത്തവണ അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 17.2 ശതമാനം കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ യുഎസിൽ നിന്ന് കാനഡയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ 5.3 ശതമാനവും കുറവുണ്ടായി. ഇത് തുടർച്ചയായ അഞ്ചാം മാസമാണ് വിദേശത്തു നിന്നുള്ളവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതെന്ന്, സ്റ്റാറ്റിസ്റ്റിക്സ് കാനഡ പ്രതിനിധി ജെയ്ൻ ലിൻ പറഞ്ഞു. കാൽഗറി സ്റ്റാംപീഡ്, ജി 7 ഉച്ചകോടി തുടങ്ങിയ നിരവധി പ്രധാന പരിപാടികൾ നടക്കുന്നതിനാൽ വർഷാവസാനം വരെ കാനഡയിലേക്കുള്ള ടൂറിസത്തിൽ ഉണർവ്വുണ്ടാകുമെന്നാണ് വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്‌ക്കെതിരെ തീരുവ ചുമത്തുകയും, 51-ാമത്തെ സംസ്ഥാനമാകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതിനും ശേഷം, നിരവധി കനേഡിയൻമാർ യുഎസിലേക്കുള്ള യാത്രകൾ ഉപേക്ഷിച്ചിട്ടുണ്ട് . 2024 ഫെബ്രുവരിയെ അപേക്ഷിച്ച്, അമേരിക്കൻ നഗരങ്ങളിലേക്കുള്ള ബുക്കിംഗുകൾ 40 ശതമാനം കുറഞ്ഞുവെന്ന് ട്രാവൽ ഏജൻസിയായ ഫ്ലൈറ്റ് സെൻ്റർ ട്രാവൽ ഗ്രൂപ്പ് കാനഡ വ്യക്തമാക്കി.