കാനഡയിൽ നിർമ്മിക്കുന്ന കാറുകൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം താരിഫ് വീണ്ടും കൂട്ടിയേക്കാമെന്ന സൂചന നല്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വാഹന നിർമ്മാണം അമേരിക്കയിലേക്ക് പൂർണ്ണമായും തിരികെ കൊണ്ടുവരാനാണ് തൻ്റെ ശ്രമമെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കാനഡയിലെ ഫെഡറൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായം പറയാൻ വിസമ്മതിച്ചതിന് ശേഷമായിരുന്നു ട്രംപിൻ്റ ഈ അഭിപ്രായ പ്രകടനം.
കാനഡയിൽ നിന്ന് വാങ്ങുന്ന എണ്ണ, തടി തുടങ്ങിയ ഉൽപ്പന്നങ്ങളും പ്രത്യേകിച്ച് കാറുകളും അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി .കാർ നിർമ്മാണത്തിൻ്റെ വലിയൊരു ശതമാനം അവർ കൊണ്ടുപോയി. അത് അമേരിക്കയിലേക്ക് തിരികെ കൊണ്ടു വരാൻ ഞാൻ ആഗ്രഹിക്കുന്നു. കാനഡയുടെ കാറുകൾ ഞങ്ങൾക്ക് വേണ്ട, എല്ലാ അർത്ഥത്തിലും, ഞങ്ങൾ സ്വന്തമായി കാറുകൾ നിർമ്മിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി കാറുകൾക്ക് മേലുള്ള താരിഫുകളിൽ ഇനിയും വർധനയുണ്ടായേക്കാം. എന്നാൽ അത് ഉടനുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. ഓട്ടോമൊബൈൽ മേഖലയെ താല്ക്കാലികമായി താരിഫുകളിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് വീണ്ടും നിലപാട് മാറ്റിയത്. ട്രംപിൻ്റെ താരിഫുകൾ കാനയിലെ ഓട്ടോമൊബൈൽ മേഖലയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ചില കനേഡിയൻ ഓട്ടോമൊബൈൽ കമ്പനികൾ ഉല്പാദനം താല്കാലികമായി നിർത്തുകയും തൊഴിലാളികളെ ലേ ഓഫ് ചെയ്യുകയും ചെയ്തിട്ടുണ്ട്.