ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ജാഗ്രതാ നിർദേശവുമായി അമേരിക്ക. തീവ്രവാദവും ആഭ്യന്തര കലാപവും നിമിത്തം ജമ്മുകശ്മീരിലേക്കും ഇന്ത്യ പാക് അതിർത്തിക്ക് 10 കിലോമീറ്റർ ചുറ്റളവിലേക്കുമുള്ള യാത്രകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ചയാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്.
തീവ്രവാദി ആക്രമണവും കലാപാന്തരീക്ഷവും ഉള്ളതിനാൽ ജമ്മു കശ്മീരിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. എന്നാൽ കിഴക്കൻ ലഡാക്ക്, ലേ സന്ദർശനത്തിന് മുന്നറിയിപ്പ് ബാധകമല്ലെന്നാണ് യുഎസ് എംബസിയുടെ ഔദ്യോഗിത വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ജാഗ്രതാ മുന്നറിയിപ്പിൽ വിശദമാക്കുന്നത്. ഇന്ത്യാ പാക് അതിർത്തിയിൽ അക്രമം പൊട്ടിപ്പുറപ്പെടുന്നുവെന്നും മുന്നറിയിപ്പിൽ വിശദമാക്കുന്നത്. വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് മുന്നറിയിപ്പ് ബാധകമാണ്.
ജാഗ്രതാ നിർദ്ദേശത്തിൽ ഇന്ത്യയിലേക്കുള്ള യാത്രയിൽ ശ്രദ്ധിക്കണ്ട കാര്യങ്ങളും വിശദമാക്കിയിട്ടുണ്ട്. തനിച്ച് യാത്രകൾ ചെയ്യരുത്. സ്ത്രീകൾ ആണെങ്കിൽ പ്രത്യേകിച്ചും തനിച്ച് യാത്ര അരുത്. സ്വകാര്യ സുരക്ഷാ പദ്ധതികൾ കരുതണം. സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പദ്ധതിയിൽ ഭാഗമാവുക. രാജ്യം നൽകുന്ന മുന്നറിയിപ്പുകൾ പിന്തുടരുക എന്നും ജാഗ്രതാ നിർദ്ദേശം വിശദമാക്കുന്നു. ഗ്രേഡ് 4ലുള്ള മുന്നറിയിപ്പാണ് ജമ്മു കശ്മീരിലേക്കുള്ള യാത്രയിൽ നൽകിയിട്ടുള്ളത്. ഇന്ത്യ പാക് അതിർത്തിയിലും ഗ്രേഡ് 4ലുള്ള മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരെയും തിരിച്ചറിഞ്ഞിരുന്നു. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്.