യു എസ് താരിഫ് നിലനിൽക്കുന്നതിനാൽ കാനഡയിൽ പല്ചരക്ക് സാധനങ്ങൾക്ക് വില ഇനിയും കൂടിയേക്കുമെന്ന് റിപ്പോർട്ട്. പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലോബ്ലോസ് കമ്പനീസ് ലിമിറ്റഡിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ചാണ് ട്രംപിന്റെ തീരുവകൾ കാരണം കാനഡയിൽ പലചരക്ക് വില ഉയരാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നത്. നോ ഫ്രിൽസ്, റിയൽ കനേഡിയൻ സൂപ്പർ സ്റ്റോർ തുടങ്ങി ഗ്രോസറി ശൃംഖലകളുടെ ഉടമകളാണ് ലോബ്ലോസ്. ഏപ്രിൽ മാസത്തെ ഭക്ഷ്യ പണപ്പെരുപ്പ നിരക്കും ലോബ്ലോസ് പുറത്തിറക്കി.
മാർച്ചിൽ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായും ഭക്ഷ്യ പണപ്പെരുപ്പം 3.2 ശതമാനമായി ഉയർന്നതായും സ്റ്റാറ്റ്സ്കാൻ റിപ്പോർട്ട് ചെയ്തിരുന്നു. കാനഡയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം തീരുവ പ്രധാന മേഖലകളെയെല്ലാം ബാധിച്ചതായും ഉപഭോക്തൃ ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്തുവെന്ന് ലോബ്ലോ പറയുന്നു. കാനഡയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധം ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉടനടി സ്വാധീനം ചെലുത്തില്ലെന്നാണ് കഴിഞ്ഞ മാസം ലോബ്ലോസ് അറിയിച്ചിരുന്നത്. എന്നാൽ തീരുവ തർക്കം ആരംഭിച്ച് ഒരു മാസത്തിന് ശേഷവും പ്രശ്ന പരിഹാരത്തിന് സാധ്യത തെളിയാത്ത സാഹചര്യത്തിൽ, അത് പലചരക്ക് സാധനങ്ങളുടെ വിലയെയും ബാധിച്ചേക്കാമെന്നാണ് ലോബ്ലോസ് അധികൃതർ ഇപ്പോൾ പറയുന്നത്. നിലവിലുണ്ടായിരുന്ന സാധനങ്ങൾ വിറ്റ് തീരുന്നതോടെ വില ഉയരാനാണ് സാധ്യത. കാപ്പി ഉല്പ്പന്നങ്ങൾക്ക് ഇതിനകം തന്നെ വില ഉയർന്നിട്ടുണ്ട്. വിയറ്റ്നാമിൽ ഇറക്കുമതി ചെയ്യുന്ന കാപ്പി, അമേരിക്കയിൽ സംസ്കരിച്ചാണ്, ഉല്പ്പന്നങ്ങളായി കാനഡയിലേക്ക് എത്തുന്നത്. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുമ്പോൾ ഇനി മുതൽ 46 ശതമാനം തീരുവ നല്കേണ്ടി വരും. കാനഡയിലേക്ക് എത്തുമ്പോൾ 25 ശതമാനം കൂടി ചേരുന്നതോടെ വില വീണ്ടും ഉയരും.