തെരഞ്ഞെടുപ്പിന് മുന്നോടിയായ തീവ്രനിലപാടുകാരായ കനേഡിയൻ ഗ്രൂപ്പുകൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

By: 600110 On: Apr 23, 2025, 3:28 PM

 

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര നിലപാടുള്ള കനേഡിയൻ ഗ്രൂപ്പുകൾ, ആശങ്ക ജനിപ്പിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി റിപ്പോർട്ട്. ജനാധിപത്യം, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളിൽ, സ്പർദ്ധ വളർത്തും വിധം അത്യന്തം വിനാശകരമായ വാർത്തകൾ പ്രചരിപ്പിക്കാൻ ഇവർ ഫെഡറൽ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുന്നതായാണ്  പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കാനഡയും യുഎസ്  ഭരണകൂടവും തമ്മിലുള്ള വഷളായിക്കൊണ്ടിരിക്കുന്ന ബന്ധം മുതലെടുത്ത് ഇത്തരം തീവ്ര നിലപാടുകൾ ആളുകളെ അവരുടെ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് (ഐഎസ്ഡി) കണ്ടെത്തി. 2006-ൽ സ്ഥാപിതമായ ലാഭേച്ഛയില്ലാത്ത സംഘടനകളുടെ ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് ഐഎസ്ഡി . തീവ്രവാദത്തെയും ധ്രുവീകരണത്തെയും ചെറുക്കുന്നതിന് സർക്കാരുകളുമായും  സമൂഹവുമായൊക്കെ ചേർന്നാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. മാർച്ച് ഒന്നിനും ഏപ്രിൽ 12 നും ഇടയിൽ ഇത്തരം ആഭ്യന്തര തീവ്ര നിലപാടുകാരുടെ അക്കൗണ്ടുകളിൽ നിന്നുള്ള 160,000-ലധികം സോഷ്യൽ മീഡിയ പോസ്റ്റുകളാണ് സംഘടന വിശകലനം ചെയ്തത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട്. 

അക്രമപരവും അഹിംസാത്മകവുമായ രീതികളിലൂടെ തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പുകൾ  കൂടി ഇതിൽ ഉൾപ്പെടുന്നു.  തെരഞ്ഞെടുപ്പുമായോ, തെരഞ്ഞെടുപ്പ് ഫലവുമായോ ബന്ധപ്പെട്ട് അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് പറയുന്നില്ലെങ്കിലും, സാഹചര്യങ്ങൾ ആശങ്കാജനകമാണെന്ന് റിപ്പോർട്ടിൻ്റെ മുഖ്യ രചയിതാവായ സ്റ്റീവൻ റായ് വ്യക്തമാക്കി