ലോകത്തിലെ ഏറ്റവും വലിയ സറേ വൈശാഖി പരേഡിൽ അണിനിരന്നത് അഞ്ച് ലക്ഷത്തിലധികം പേർ. വാൻകൂവറിലെ ഗുരുദ്വാര ദശമേഷ് ദർബാറിലെ 128 സ്ട്രീറ്റിൽ ഏകദേശം രണ്ട് ഡസനോളും ഫ്ലോട്ടുകളും പ്രദർശിപ്പിച്ചു. ബിസിയിൽ പ്രചാരണം നടത്തിയിരുന്ന ഫെഡറൽ എൻഡിപി നേതാവ് ജഗ്മീത് സിംഗ്, കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ എന്നിവർ പരേഡിൽ പങ്കെടുത്തു. പ്രാദേശിക, പ്രവിശ്യാ രാഷ്ട്രീയ നേതാക്കളും പരേഡിൽ പങ്കാളികളായി. അതേ സമയം ലിബറൽ നേതാവ് മാർക്ക് കാർണി പരിപാടിയിൽ പങ്കെടുത്തില്ല.
ഐക്യത്തിൻ്റെയും വൈവിധ്യത്തിൻ്റെയും സന്തോഷത്തിൻ്റെയും മനോഹരമായ പ്രകടനമാണ് ഇതെന്ന് പരേഡ് വക്താവ് മോനീന്ദർ സിംഗ് പറഞ്ഞു. സിഖ് സമൂഹത്തിന് അവരുടെ ചരിത്രം, ആചാരങ്ങൾ എന്നിവ പങ്കിടാനും സറേയെയും കാനഡയെയും സ്വന്തം നാടായി കാണുന്ന എല്ലാ ആളുകളുമായും ഇടപഴകാനുമുള്ള ഒരു അവസരമാണ് സറേ നഗർ കീർത്തൻ . പഞ്ചാബിലെ വസന്തകാല വിളവെടുപ്പിൻ്റെ തുടക്കമായ വൈശാഖിയും, 1699-ൽ ഖൽസയുടെ രൂപീകരണവുമായും ബന്ധപ്പെട്ടായിരുന്നു ആഘോഷം. സ്തുതിഗീതങ്ങൾ ആലപിക്കുന്നതിന് പുറമേ, സിഖ് പാരമ്പര്യത്തിന് അനുസൃതമായി, പങ്കെടുക്കുന്നവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ഭക്ഷണ സ്റ്റാളുകളും പരേഡിൻ്റെ ഭാഗമായി ഉണ്ടായിരുന്നു