ടെസ്ല ഓഹരികളിൽ വൻ ഇടിവ്

By: 600110 On: Apr 22, 2025, 12:13 PM

ടെസ്ലയുടെ ആദ്യ പാദ ഫലങ്ങൾ പുറത്തു വരാനിരിക്കെ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ്. വരുമാനത്തിനൊപ്പം കമ്പനി വലിയ പ്രതിസന്ധി നേരിട്ടേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതും  ഓഹരിയെ ബാധിച്ചു.  കമ്പനിയെക്കുറിച്ചുള്ള ആശങ്കകളാണ് വിപണിയിൽ പ്രതിഫലിച്ചത്. ഇലോൺ മസ്കിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾ സാധാരണക്കാർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമായുള്ള എലോൺ മസ്‌കിൻ്റെ പ്രവർത്തനങ്ങളും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമെല്ലാം ടെസ്‌ല ഓഹരികളുടെ വിലയിടിവിന് കാരണമായിട്ടുണ്ട്.

മസ്ക്ക് എഫിഷ്യൻസി വകുപ്പിലെ വിവാദ ചുതലകളിൽ നിന്ന് പിന്മാറണമെന്നും കാർ നിർമ്മാണത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വെഡ്‌ബുഷ് സെക്യൂരിറ്റീസ് അനലിസ്റ്റ് ഡാൻ ഐവ്‌സ് പറഞ്ഞു. ചൊവ്വാഴ്ച ആദ്യ പാദ ഫലങ്ങൾ പുറത്ത് വരാനിരിക്കെ ടെസ്‌ല ഒരു പ്രതിസന്ധി ഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന്  വിദഗ്ദ്ധർ വ്യക്തമാക്കി. ടെസ്ല എന്നാൽ മസ്ക്കും മസ്ക്ക് എന്നാൽ ടെസ്ലയുമാണ്. മസ്‌കിൻ്റെ നടപടികൾ ടെസ്ലയെന്ന ബ്രാൻഡിന് വരുത്തിയ നാശനഷ്ടങ്ങൾ വളരെ വലുതാണ്.  യുഎസ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കളുമായി സംസാരിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും വിദഗ്ദ്ധർ പറയുന്നു . തിങ്കളാഴ്ച രാവിലെ 9:56 ന് ടെസ്‌ല ഓഹരികളിൽ ആറ് ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്.    മസ്‌കിനെതിരായ വികാരം കമ്പനിയുടെ ആഗോള വിൽപ്പനയിൽ മാന്ദ്യത്തിന് കാരണമായിട്ടുണ്ട്. അതിനാൽ ഈ വർഷം  ഏകദേശം 44 ശതമാനമാണ് ഓഹരിയിൽ ഇടിവുണ്ടായത്.