അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലോഹങ്ങൾക്ക് തീരുവ ചുമത്തിയതിനെ തുടർന്നുള്ള പ്രത്യാഘാതങ്ങൾ, ദൃശ്യമായി തുടങ്ങിയതയായി റിപ്പോർട്ട്. താരിഫുകൾ സമീപഭാവിയിൽ നീക്കം ചെയ്യാൻ സാധ്യത കുറവായതിനാൽ പ്രതിസന്ധി വർധിക്കാനാണ് സാധ്യത. മാർച്ച് 12 ന് ആണ് ട്രംപ് കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 25 ശതമാനം തീരുവ ചുമത്തിയത്. കഴിഞ്ഞ വർഷം യുഎസിലേക്ക് ഏകദേശം 35 ബില്യൺ ഡോളർ ലോഹം കയറ്റുമതി ചെയ്ത ഒരു മേഖല അതോടെ ആശങ്കയിലായി.
താരിഫുകൾ എത്രത്തോളം ഉയരുന്നുവോ, അതനുസരിച്ച് ഉപഭോക്തൃ വിലയും ഉയരും. അത് ഡിമാൻഡ് കുറയുന്നതിലേക്ക് നയിക്കാനിടയുണ്ട്. ഇത് എത്ര മാത്രം രൂക്ഷമാകുമെന്ന് വ്യക്തമല്ലെങ്കിലും, പ്രതിസന്ധി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യവസായ മേഖലയിലെ വിദഗ്ധർ പറയുന്നു. അലുമിനിയം താരിഫുകൾ കൊണ്ട് മാത്രം ഒരു F150 ട്രക്കിൻ്റെ വിലയിൽ ഏകദേശം 3,000 ഡോളർ അധികമായിരിക്കുന്നു എന്ന് അലുമിനിയം അസോസിയേഷൻ ഓഫ് കാനഡ സിഇഒ ജീൻ സിമാർഡ് പറഞ്ഞു. സ്റ്റീൽ താരിഫുകളും ഓട്ടോ താരിഫുകളും കൂടി ചേർത്താൽ ഇൻപുട്ട് ചെലവിൽ ഏകദേശം 12,000 ഡോളർ കൂടുതലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉയർന്ന ചെലവുകൾ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ ഒരു പരിധിവരെ കനേഡിയൻ അലുമിനിയം ഉൽപാദകർക്ക് ഇത് വരെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ നിലവിലുള്ള താരിഫുകൾ ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കളായ ഓട്ടോമോട്ടീവ്, നിർമ്മാണ മേഖലകളിലെ ഡിമാൻഡ് കുറയ്ക്കുമെന്ന് അലുമിനിയം അസോസിയേഷൻ ഓഫ് കാനഡ സിഇഒ ജീൻ സിമാർഡ് പറഞ്ഞു. ഈ രണ്ടു മേഖലകളും ഇതുവരെ ഒരു പരിധിവരെ സുരക്ഷിതമാണെങ്കിലും, കമ്പനികൾ ഇതിനോടകം തന്നെ സാമ്പത്തിക തിരിച്ചടി നേരിടുന്നുണ്ട്.