ആല്‍ബെര്‍ട്ടയില്‍ പകുതിയിലധികം പേരും ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ സംതൃപ്തരല്ല: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Apr 21, 2025, 2:30 AM

 


ആല്‍ബെര്‍ട്ടയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തില്‍ പകുതിയിലധികം ജനങ്ങളും സംതൃപ്തരല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. മോണ്‍ട്രിയല്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടും ഇപ്‌സോസും നടത്തിയ വോട്ടെടുപ്പില്‍ 51 ശതമാനം പേരും ആരോഗ്യ സംവിധാനത്തില്‍ അതൃപ്തി ഉള്ളതായി അറിയിച്ചു. 18 വയസ്സിനു മുകളിലുള്ള 1,164 കനേഡിയന്‍ പൗരന്മാരിലാണ് സര്‍വേ നടത്തിയത്. മാര്‍ച്ച് 24 മുതല്‍ 28 വരെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ക്യുബെക്കില്‍ നിന്നുള്ളവരുടെ പ്രതികരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം പ്രവിശ്യ പ്രവര്‍ത്തനാധിഷ്ഠിത ആരോഗ്യ സംരക്ഷണ മാതൃകയിലേക്ക് മാറുകയാണെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 

ആശുപത്രികളില്‍ ജീവനക്കാരുടെ കുറവ്, എമര്‍ജന്‍സി റൂമുകളിലെ നിയന്ത്രണാതീതമായ തിരക്ക്, ശസ്ത്രക്രിയകള്‍ക്കും മറ്റ് ചികിത്സകള്‍ക്കുമായുള്ള ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയം തുടങ്ങി നിരവധി കാരണങ്ങളാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലെ സൗകര്യം, കാര്യക്ഷമത തുടങ്ങിയ കാര്യങ്ങളിലും ജനങ്ങള്‍ അതൃപ്തി അറിയിച്ചു. സ്വകാര്യ ക്ലിനിക്കുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളേക്കാള്‍ വേഗത്തില്‍ പരിചരണം നല്‍കാന്‍ സാധിക്കുമെന്ന് 74 ശതമാനം പേരും കരുതുന്നു. 2024 നെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 80 ശതമാനം പേരും പറയുന്നത് ഈ സംവിധാനം വളരെ വികസിതമാണെന്നാണ്. പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡര്‍മാരെ ആശ്രയിക്കുന്നതിന് 56 ശതമാനം പേരും മുന്‍ഗണന നല്‍കുന്നു. 

പ്രവിശ്യ കവറേജോടെ രോഗികള്‍ക്ക് വിദേശത്ത് ചികിത്സ ലഭ്യമാക്കുന്നതിന് 73 ശതമാനം പേരും പിന്തുണ നല്‍കുന്നതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി.