കാനഡയിൽ പൊതു തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രീ പോൾ സർവ്വെ ഫലങ്ങളും പുറത്തു വരികയാണ്. പ്രതീക്ഷയുള്ള കൺസർവേറ്റീവ് വോട്ടർമാരും ആശങ്കയുള്ള ലിബറൽ വോട്ടർമാരും തമ്മിലുള്ള പോരാട്ടമായാണ് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. കാനഡയിൽ ജീവിക്കാനും ജോലി ചെയ്യാനും മെച്ചപ്പെട്ട ഭാവിക്കുമായുള്ള പ്രതീക്ഷ മുൻനിർത്തിയാണ് തങ്ങൾ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്യാൻ ഒരുങ്ങുന്നതെന്ന് കൺസർവേറ്റീവ് അനുകൂലികൾ പറയുന്നു.
എന്നാൽ ഇതിനു വിപരീതമാണ് ലിബറൽ അനുകൂലികളുടെ നിലപാട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാടുകളെ തുടർന്ന് കാനഡയുടെ ഭാവി എന്തായിരിക്കുമെന്ന ഭയമാണ് ലിബറലുകൾക്ക് വോട്ട് ചെയ്യാൻ പ്രധാനമായും പ്രേരിപ്പിക്കുന്നത് എന്ന് പത്തിൽ ആറ് ലിബറൽ വോട്ടർമാരും പറയുന്നു. ലിബറലുകളെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരിക്കുന്ന 10 പേരിൽ മൂന്ന് പേർ മാത്രമാണ് പ്രതീക്ഷയാണ് അവരെ തിരഞ്ഞെടുപ്പിലേക്ക് നയിക്കുന്നത് എന്ന് പറഞ്ഞത്. ലിബറൽ നേതാവ് മാർക്ക് കാർണിയും കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെയും തമ്മിലുള്ള വ്യത്യാസങ്ങളാണ് വോട്ടർമാരുടെ പ്രതികരണങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് ലെഗറിൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആൻഡ്രൂ എൻസ് പറയുന്നു. ദേശീയതലത്തിൽ ലിബറലുകൾ 43 ശതമാനം പിന്തുണയോടെ മുന്നിലാണെന്നാണ് പ്രീ പോൾ കാണിക്കുന്നത്. കഴിഞ്ഞയാഴ്ച ലെഗർ പോൾ നടത്തിയതിനേക്കാൾ ഒരു പോയിൻ്റ് കുറവാണ് ഇത്. സർവ്വെയിൽ കൺസർവേറ്റീവുകൾ ഒരു പോയിൻ്റ് ഉയർന്ന് 38 ശതമാനത്തിലുമെത്തി.