ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന്റെ അമ്മയാകാനുള്ള ക്ഷണം നിരസിച്ചു; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ വരുമാനം കുറഞ്ഞു 

By: 600002 On: Apr 19, 2025, 12:25 PM

 

 

ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന്റെ അമ്മയാകാനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ക്രിപ്‌റ്റോകറന്‍സി ഇന്‍ഫ്‌ളുവന്‍സറായ ടിഫാനി ഫോങ്. സോഷ്യല്‍മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുള്ള ടിഫാനി, ലാസ് വെഗാസ് സ്വദേശിയാണ്. വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുടെ ഒരു 'സൈന്യം'  തന്നെ കെട്ടിപ്പടുക്കുക എന്നതാണ് മസ്‌കിന്റെ അഗ്രഹമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസ്‌കിന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്താന്‍ എക്‌സ് ഉപയോഗിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇങ്ങനെയാണ് മസ്‌ക് ടിഫാനിയോട് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. 

ആദ്യം ടിഫാനിയെ എക്‌സില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയ മസ്‌ക് അവരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയും മറുപടി നല്‍കുകയും ചെയ്തു. ഇതോടെ ടിഫാനി എക്‌സില്‍ ചര്‍ച്ചാവിഷയമായി. ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ടിഫാനിയുടെ വരുമാനം കുതിച്ചുയര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പിന്നാലെ തന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ തയാറാണോ എന്ന് മസ്‌ക് ടിഫാനിക്ക് സന്ദേശം അയച്ചു. ഈ സന്ദേശം കണ്ട് താന്‍ സ്തബ്ധയായിപ്പോയെന്ന് ടിഫാനി പറയുന്നു. 

ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളാണ് തനിക്ക് മേസേജ് അയച്ചതെന്നും ഇങ്ങനൊരു ആവശ്യം താന്‍ നിരസിക്കുകയാണെന്നും ടിഫാനി അറിയിച്ചു. സാധാരണ ഒരു കുടുംബജീവിതം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും സ്വാധീനവും ശക്തിയുമുള്ള ഒരാളെ നിരസിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായിരുന്നുവെന്നും ടിഫാനി പറയുന്നു. മെസ്സേജിനെക്കുറിച്ച് രഹസ്യമായി സുഹൃത്തുക്കളോട് പറയാന്‍ ടിഫാനി തീരുമാനിച്ചു. ആ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മസ്‌ക്കിന്റെ പങ്കാളിയായിരുന്ന ആഷ്‌ലി. മസ്‌കിന്റെ മകന്‍ റോമുലസിന് ജന്മം നല്‍കിയെന്ന് ആഷ്‌ലി വെളിപ്പെടുത്തിയിരുന്നു. ടിഫാനി മസ്‌ക്കിന്റെ ആവശ്യത്തെക്കുറിച്ച് സുഹൃത്തുക്കളെ അറിയിച്ചതോടെ അദ്ദേഹം ടിഫാനിയെ അണ്‍ഫോളോ ചെയ്തു. അതോടെ ടിഫാനിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞു, ഒപ്പം വരുമാനവും. മസ്‌കിന്റെ ആവശ്യം നിരസിച്ചതിന് പിന്നാലെ തനിക്കുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തനിക്ക് അറിയാമിരുന്നുവെന്നും വരുമാനം കുറയുമെന്ന ഭയമുണ്ടായിരുന്നുവെന്നും ടിഫാനി വെളിപ്പെടുത്തിയിരുന്നു. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു.