വിദ്യാർത്ഥി വായ്പ പാപ്പരത്ത നിയമത്തിന് കീഴിൽ പരിഗണിക്കുന്നതിനെക്കുറിച്ച് വ്യക്തത വരുത്തി കനേഡിയൻ സുപ്രീം കോടതി. പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസം പൂർണ്ണമായും പൂർത്തിയാക്കി ഏഴ് വർഷം കഴിയുന്നതുവരെ വ്യക്തികൾക്ക് അവരുടെ വിദ്യാർത്ഥി വായ്പ, പാപ്പരത്ത നിയമത്തിലൂടെ എഴുതിത്തള്ളാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 1987 മുതൽ 2003 വരെ, മൂന്ന് സർവകലാശാലാ കോഴ്സുകൾക്കായി വിദ്യാഭ്യാസ വായ്പയെടുത്ത സ്ത്രീയുടെ കേസിലാണ് സുപ്രീം കോടതിയുടെ വിധി.
പഠനം തുടർന്ന അവർ, കൂടുതൽ വായ്പകളുടെ സഹായമില്ലാതെ 2009 ൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. 2013ൽ വായ്പയുടെ ഒരു ബാഗം തിരിച്ചടയ്ക്കാൻ സമ്മതിച്ച അവർ, ബാക്കി തുക അടയ്ക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. Bankruptcy and Insolvency Act അനുസരിച്ചായിരുന്നു യുവതി ഇക്കാര്യം ആവശ്യപ്പെട്ടത്. Bankruptcy നിയമപ്രകാരം, ഒരു വ്യക്തി മുഴുവൻ സമയ അല്ലെങ്കിൽ പാർട്ട് ടൈം വിദ്യാഭ്യാസം പൂർത്തിയായി ഏഴ് വർഷത്തിന് ശേഷം മാത്രമെ, അവരുടെ വിദ്യാർത്ഥി വായ്പയിൽ നിന്ന് ഒഴിവാക്കാൻ കഴിയൂ . 2019ൽ, അവസാനമായി പഠനം പൂർത്തിയാക്കിയ സ്ത്രീ 2003 മുതൽ താൻ വിദ്യാർത്ഥിയല്ലെന്ന അവകാശവാദം കോടതിയിൽ ഉന്നയിച്ചെങ്കിലും കേസിൽ അവർ പരാജയപ്പെടുകയായിരുന്നു.