ട്രംപിന്റെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസാ റദ്ദാക്കല്‍: കനേഡിയന്‍ സര്‍വകലാശാലകളിലേക്ക് അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കുതിച്ചുയരുന്നു 

By: 600002 On: Apr 18, 2025, 9:30 AM

 


ട്രംപ് ഭരണകൂടം യുഎസിലെ കോളേജുകളിലേക്കുള്ള ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുന്നതിന്റെയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥി വിസകള്‍ റദ്ദാക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ കനേഡിയന്‍ സര്‍വകലാശാലകളിലേക്ക് അമേരിക്കന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള അപേക്ഷകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. 2025 ജനുവരിയിലെ പ്രോഗ്രാമുകള്‍ക്കുള്ള അവസാന തിയതിയില്‍ കൂടുതല്‍ യുഎസ് അപേക്ഷകള്‍ ലഭിച്ചതായി ടൊറന്റോ സര്‍വകലാശാല റിപ്പോര്‍ട്ട് ചെയ്യുന്നു. സമാനമായി എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ഫാക്കല്‍റ്റികള്‍ക്ക് പേരുകേട്ട വാട്ടര്‍ലൂ സര്‍വകാലാശാലയിലേക്കും പ്രവേശനം നേടാന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 

ക്യാമ്പസിലെ യുഡബ്ല്യു വിസിറ്റേഴ്‌സ് സെന്ററിലേക്കുള്ള അമേരിക്കന്‍ സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2024 സെപ്റ്റംബര്‍ മുതല്‍ അമേരിക്കയില്‍ നിന്നുള്ള വെബ്ട്രാഫിക് 15 ശതമാനം വര്‍ധിച്ചതായി വാട്ടര്‍ലൂവിലെ മീഡിയ റിലേഷന്‍സ് സീനിയര്‍ മാനേജര്‍ ഡേവിഡ് ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു. 

2025-26 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകളില്‍ മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് 27 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി യുബിസി വാന്‍കുവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബറില്‍ പഠനം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള അപേക്ഷകള്‍ വേഗത്തില്‍ ട്രാക്ക് ചെയ്യുന്നതിനുള്ള പദ്ധതികളോടെ, അമേരിക്കന്‍ പൗരന്മാര്‍ക്ക് വീണ്ടും പ്രവേശനം നല്‍കുന്നത് പുനരാരംഭിച്ചതായി ബീസി ഇന്‍സ്റ്റിറ്റിയൂഷന്‍ പറഞ്ഞു. 

എ1 വിസ റദ്ദാക്കാനുള്ള നടപടികള്‍ ഡൊണാള്‍ഡ് ട്രംപ് കര്‍ശനമാക്കിയതോടെയാണ് അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം തേടുന്നത്. വിസ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ രാജ്യം വിടണമെന്ന അറിയിപ്പുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.