ബീസിയിലെ സ്‌കൂളുകളില്‍ 'വേപ്പിംഗ്' പ്രതിസന്ധി സൃഷ്ടിക്കുന്നു; ആശങ്കയെന്ന് ഉദ്യോഗസ്ഥര്‍ 

By: 600002 On: Apr 18, 2025, 8:06 AM

 

 

കാനഡയിലുടനീളം സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ വേപ്പിംഗ് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കൊളംബിയയിലെ സ്‌കൂളുകളില്‍ വര്‍ധിച്ചുവരുന്ന വേപ്പിംഗ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി അധികൃതര്‍ പറയുന്നു. ഇതിന്റെ തെളിവാണ് തന്റെ മേശയിലെ ഡ്രോയര്‍ നിറയെ കണ്ടുകെട്ടിയ വേപ്പുകളെന്ന് അബോട്ട്‌സ്‌ഫോര്‍ഡ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ബ്രെന്റ് ഷ്രോഡര്‍ പറയുന്നു. ഇത് ഇവിടുത്തെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്ത് എല്ലായിടത്തും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച്, ബീസിയില്‍ അഞ്ച് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വേപ്പിംഗ് പരീക്ഷിച്ചിട്ടുണ്ട്. 2022 ല്‍ 20 നും 24 നും ഇടയില്‍ പ്രായമുള്ള 10 കനേഡിയന്‍ പൗരന്മാരില്‍ ഒരാളും 15 നും 19 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ ഒരാളും വേപ്പിംഗ് നടത്തിയിട്ടുണ്ട്. 25 വയസ്സും അതില്‍ കൂടുതലുമുള്ള 50 കനേഡിയന്‍ പൗരന്മാരില്‍ ഒരാള്‍ ദിവസവും വേപ്പിംഗ് ഉപയോഗിച്ചു. 

വേപ്പിംഗ് നടത്തുന്ന യുവാക്കളുടെ എണ്ണം വളരെ കൂടുതലാണെന്ന് പഠനങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി സൂപ്രണ്ട് നഥാന്‍ നിജെങ് വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലകളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്ത് ഈ പ്രതിസന്ധിക്ക് പരിഹാരമായി ശക്തമായ നടപടികളെടുക്കേണ്ടത് അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം, കുട്ടികളെ വേപ്പിംഗ് പോലുള്ള ലഹരി ഉപയോഗത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയെന്നതും അവരെ സുരക്ഷിതമാക്കുക എന്നതുമാണ് തന്റെ പ്രഥമ പരിഗണനയെന്ന് എജ്യുക്കേഷന്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ മിനിസ്റ്റര്‍ ലിസ ബെയര്‍ മാധ്യമങ്ങളോട് പറഞ്ഞു.