കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരിക്കെ ഇസ്രയേലിനെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പലസ്തീൻകാരൻ മൊഹ്‌സെൻ മഹ്ദവിയെ വെർമോണ്ട് ഇമിഗ്രേഷൻ ഓഫീസിൽ വെച്ച് അറസ്റ്റ് ചെയ്തു. യുഎസ് പൗരത്വവുമായി ബന്ധപ്പെട്ട അഭിമുഖം പ്രതീക്ഷിച്ചിരിക്കെ ആണ് അറസ്റ്റ് എന്ന് മൊഹ്‌സെൻ മഹ്ദവിയുടെ അഭിഭാഷകർ പറഞ്ഞു.
2015 മുതൽ ഗ്രീൻ കാർഡുള്ള, നിയമപരമായ സ്ഥിര താമസക്കാരനാണ് മൊഹ്‌സെൻ മഹ്ദവി. കോൾചെസ്റ്ററിലെ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഓഫീസിൽ മൊഹ്‌സെൻ മഹ്ദവിയെ തടഞ്ഞുവച്ചതായി അദ്ദേഹത്തിൻ്റെ അഭിഭാഷകർ പറഞ്ഞു. മഹ്ദവി എവിടെയാണെന്ന് അറിയില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി. അദ്ദേഹത്തെ സംസ്ഥാനത്ത് നിന്നോ രാജ്യത്തു നിന്നോ നാടു കടത്തുന്നതിൽ നിന്ന് സർക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷൻ ഫെഡറൽ കോടതിയിൽ ഹർജി ഫയൽ ചെയ്തു.
പലസ്തീനികൾക്കു വേണ്ടി വാദിച്ചതിന് പ്രതികാരമായാണ് ട്രംപ് ഭരണകൂടം മൊഹ്‌സെൻ മഹ്ദവിയെ തടഞ്ഞുവച്ചതെന്ന് അഭിഭാഷക ലൂണ ഡ്രൂബി പറഞ്ഞു. ഗാസയിലെ അതിക്രമങ്ങൾക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിൻ്റെ തടങ്കൽ. ഇത് ഭരണഘടനാ വിരുദ്ധവുമാണ് എന്നും അഭിഭാഷക ലൂണ ഡ്രൂബി ആരോപിച്ചു