കാനഡ യുഎസിൻ്റെ 51-ാമത്തെ സംസ്ഥാനമാകണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇപ്പോഴും ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആണ് ട്രംപിൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. അധികാരത്തിൽ എത്തിയതിന് പിന്നാലെ ട്രംപ് ഇക്കാര്യം ആവർത്തിച്ച് ഉന്നയിച്ചിരുന്നു എങ്കിലും, സമീപ ആഴ്ചകളിൽ ഇക്കാര്യത്തിൽ മൗനം പാലിച്ചിരുന്നു.
കഴിഞ്ഞ മാസം കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ കാനഡയോടുള്ള ട്രംപിൻ്റെ സമീപനം മയപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പക്ഷെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടെ വീണ്ടും പരാതികൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയെ 51ആമത് സംസ്ഥാനം ആക്കാൻ ഇപ്പോഴും ട്രംപ് ആഗ്രഹിക്കുന്നു വെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരിക്കുന്നത്. ട്രംപ് കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുന്നുണ്ടെന്ന് ഇരുവരുമായുള്ള ചർച്ചയ്ക്ക് ശേഷം മാർക് കാർണി പറഞ്ഞിരുന്നു. ലിബറൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന, താൽക്കാലിക പ്രധാനമന്ത്രിയായ കാർണി, പ്രസംഗങ്ങളിൽ ഉൾപ്പടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കാനഡയിലെ തെരഞ്ഞെടുപ്പിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾക്ക് ഒരുങ്ങുകയാണ്