ആശങ്ക ഒഴിയാതെ യുഎസ് ഓഹരി വിപണി; പ്രധാന സൂചികകൾ വീണ്ടും താഴേക്ക്, ചൈനക്കെതിരെ തീരുവ 145 ശതമാനമെന്ന് വൈറ്റ് ഹൗസ്

By: 600007 On: Apr 11, 2025, 3:28 AM

 

വാഷിങ്ടൺ: ആശങ്ക ഒഴിയാതെ യുഎസ് ഓഹരി വിപണി. മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന ഇറക്കുമതി ചുങ്കം മരവിപ്പിച്ച പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെ ഓഹരി വിപണയിൽ കുതിപ്പ് ഉണ്ടായെങ്കിലും ആശങ്ക ഒഴിയുന്നില്ല. പ്രധാന സൂചികകൾ വീണ്ടും മലക്കം മറഞ്ഞു. അതേസമയം ചൈനക്കെതിരെ അമേരിക്കൻ തീരുവ 145 ശതമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചൈനയുമായി അമേരിക്ക ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ, ചൈന ആദ്യം മുന്നോട്ട് വരണമെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുന്നത്. 

ട്രംപിന്‍റെ 'പ്രതികാര ചുങ്കത്തി'നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്. ഇതോടെയാണ്  യുഎസ് ഓഹരി വിപണികൾ കീഴ്മേൽ മറിഞ്ഞത്. ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധിക തീരുവ പ്രഖ്യാപനം ട്രംപ് മരവിപ്പിച്ചതോടെ ഇന്നലെ അമേരിക്കൻ ഓഹരി വിപണി കുതിച്ചുയർന്നിരുന്നു. ട്രംപിൻ്റെ പുതിയ തീരുമാനത്തിൻ്റെ പ്രതിഫലനം ഇന്ത്യയിലടക്കമുള്ള ഓഹരി സൂചികകളിലും പ്രതിഫലിച്ചിരുന്നു. ചൈന ഒഴികെയുള്ള അറുപതോളം രാജ്യങ്ങൾക്കായിരുന്നു ഡോണൾഡ് ട്രംപിന്റെ ഇളവ്.

അതേസമയം യുഎസ് പ്രസിഡൻ്റിൻ്റെ നടപടിക്ക് അതേ ഭാഷയിൽ തിരിച്ചടിച്ച ചൈനയ്ക്കുള്ള തീരുവ 145 ശതമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽ നിന്നാണ് 84 ശതമാനമാക്കി ചൈന ഉയർത്തിയത്. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയത്.