ട്രംപിനെതിരെ പ്രതിഷേധം ശക്തം, തെരുവുനിറഞ്ഞ് ജനങ്ങള്‍, വൈറലായി 'പിക്കാച്ചു'

By: 600007 On: Apr 7, 2025, 10:55 AM

 

 

ഡൊണൾഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങൾ തിരുത്തണം എന്ന് ആവശ്യപ്പെട്ട് യുഎസിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. യുഎസ്സിലെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധം നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ട്രംപ് അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. അഞ്ച് ലക്ഷത്തോളം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 'ഹാൻഡ്സ് ഓഫ്' എന്നാണ് ഈ പ്രതിഷേധത്തിന് പേരിട്ടിരിക്കുന്നത്.

 
ദിവസങ്ങൾക്ക് മുമ്പ് തുർക്കിയിൽ പ്രതിപക്ഷ നേതാവ് എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനിടയിലും ഇതുപോലെ സമാനമായ വേഷത്തിൽ ഒരാളെത്തിയിരുന്നു. പൊലീസിനെ കണ്ടപ്പോൾ ഇയാൾ ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത് യുഎസിലെ പ്രതിഷേധക്കാരുടെ ഒപ്പമുള്ള പിക്കാച്ചുവാണ്. പ്രതിഷേധക്കാർക്കൊപ്പം നടന്നു നീങ്ങുന്ന പിക്കാച്ചുവിനെ വീഡിയോയിൽ കാണാം. 

പ്രസിഡന്റ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധം നടന്ന ദിവസമായിരുന്നു ശനിയാഴ്ച എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 50 സംസ്ഥാനങ്ങളിലായി 1,200 -ലധികം 'ഹാൻഡ്സ് ഓഫ്' റാലികൾ നടന്നു. ആങ്കറേജ് മുതൽ മിയാമി വരെയും, സിയാറ്റിൽ മുതൽ ലോസ് ഏഞ്ചൽസ് വരെയും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. 

'ഹാൻഡ്സ് ഓഫ് ഔവർ ഡെമോക്രസി', 'ഹാൻഡ്സ് ഓഫ് ഔവർ സോഷ്യൽ സെക്യൂരിറ്റി' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തെരുവിൽ പലയിടങ്ങളിലും മുഴങ്ങിക്കേട്ടത്.