യുഎസിന്റെ ഇറക്കുമതി തീരുവക്ക് മറുപടിയുമായി കാനഡ. യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഈടാക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഓട്ടോമൊബൈൽ മേഖലയിലെ തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാനം മുതൽ കാനഡ ആശ്രയിച്ചിരുന്ന അമേരിക്കയുമായുള്ള വ്യാപാര ബന്ധം ഇവിടെ അവസാനിച്ചു. 80 വർഷത്തോളം ആഗോള സാമ്പത്തിക ശക്തിയായിരുന്ന യുഎസിൻ്റെ നേതൃപദവിയും ഇതോടെ അവസാനിക്കുകയാണ് എന്നും കാർണി വ്യക്തമാക്കി. നമ്മൾ ലക്ഷ്യബോധത്തോടെയും ശക്തിയോടെയും പ്രതികരിക്കണം. നമ്മൾ സ്വതന്ത്രവും പരമാധികാരവും ഉള്ളൊരു രാജ്യമാണ്. നമ്മുടെ വീട്ടിൽ നമ്മളാണ് യജമാനന്മാരെന്നും കാർണി കൂട്ടിച്ചേർത്തു.
കൌണ്ടർ താരിഫുകളിൽ നിന്ന് ഏകദേശം എട്ട് ബില്യൺ ഡോളർ സമാഹരിക്കാൻ കഴിയുമെന്നാണ് കാനഡ പ്രതീക്ഷിക്കുന്നത്. ജോലി നഷ്ടപ്പെടുന്ന ഓട്ടോ തൊഴിലാളികൾക്കും നഷ്ടം നേരിടുന്ന കമ്പനികൾക്കും ആശ്വാസം നൽകുന്നതിനായി ഈ പണം ഉപയോഗിക്കുമെന്നും കാർണി പറഞ്ഞു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ വാഗ്ദാനം ചെയ്ത രണ്ട് ബില്യൺ ഡോളറിൻ്റെ ദുരിതാശ്വാസ ഫണ്ടും അനുവദിക്കുമന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന കനേഡിയൻ പ്രധാനമന്ത്രി ആരായാലും. ട്രംപുമായി വ്യാപാര - സാമ്പത്തിക - സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യും. ട്രംപുമായി കഴിഞ്ഞയാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഇക്കാര്യം സംസാരിച്ചിരുന്നതായും കാർണി വ്യക്തമാക്കി.
എന്നാൽ ട്രംപുമായുള്ള കാർണിയുടെ ചർച്ച ഫലപ്രദമായില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നതെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ പറഞ്ഞു. ദശലക്ഷക്കണക്കിന് കാനഡക്കാരുടെ ജോലി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. താരിഫുകൾ അവസാനിപ്പിച്ചെ തീരൂ. അധികാരത്തിലെത്തിയാൽ കാനഡയിൽ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് ഫെഡറൽ ടാക്സ് ഒഴിവാക്കുമെന്നും പൊയിലീവ്രെ അറിയിച്ചു.