ഗൂഗിള്‍ ടാക്സ് നിര്‍ത്തുന്നു; നടപടി ട്രംപിന്‍റെ ഭീഷണിയെത്തുടര്‍ന്ന്

By: 600007 On: Mar 25, 2025, 1:59 PM

 

ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികളുടെ ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 6% ഗൂഗിള്‍ നികുതി (ഇക്വലൈസേഷന്‍ ലെവി) ഏപ്രില്‍ 1 മുതല്‍ പിന്‍വലിക്കും.  ഗൂഗിള്‍ ടാക്സ് എന്ന പേരിലാണ് ഈ നികുതി അറിയപ്പെടുന്നത്. ഏപ്രില്‍ 2 മുതല്‍ യുഎസ് ടെക് കമ്പനികള്‍ക്ക് ഡിജിറ്റല്‍ നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് പ്രതികാര തീരുവ ചുമത്തുമെന്ന്  യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. ധനകാര്യ ബില്ലിന്‍റെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. നിലവില്‍ ബില്‍ ലോക്സഭയില്‍ ചര്‍ച്ചയിലാണ്. ഈ നിര്‍ദ്ദേശം പാര്‍ലമെന്‍റ് അംഗീകരിച്ചാല്‍, 2025 ഏപ്രില്‍ 1 മുതല്‍ ഗൂഗിള്‍ നികുതി ബാധകമാകില്ല. ഗൂഗിള്‍ നികുതി ഒഴിവാക്കുന്നത് ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ഗൂഗിള്‍, മെറ്റ പോലുള്ള പ്രമുഖ യുഎസ് ടെക് ഭീമന്മാര്‍ക്ക് ഗുണം ചെയ്യും.

എന്താണ് ഗൂഗിള്‍ ടാക്സ് ?

2016-ല്‍ ആണ് ഇന്ത്യയില്‍ ഇക്വലൈസേഷന്‍ ലെവി അല്ലെങ്കില്‍ ഗൂഗിള്‍ ടാക്സ് നിലവില്‍ വന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദേശ ഇ-കൊമേഴ്സ് കമ്പനികളുടെ വരുമാനത്തിന് നികുതി ചുമത്തുക എന്നതായിരുന്നു ഇതിന്‍റെ ഉദ്ദേശ്യം.  സേവനം ലഭിക്കുന്ന ആള്‍ പണമടയ്ക്കുന്ന സമയത്ത് ചുമത്തുന്ന നികുതിയാണ് ഗൂഗിള്‍ ടാക്സ്. പരസ്യത്തിന് പകരമായി നികുതി അടയ്ക്കുന്ന കമ്പനി വിദേശിയായിരിക്കണം എന്നതാണ് വ്യവസ്ഥ.