കാൽഗറിയിലെ സിട്രെയിൻ സ്റ്റേഷനിൽ ഇന്ത്യൻ വംശജയായ സ്ത്രീയെ ആക്രമിച്ച കേസിൽ യുവാവിനെതിരെ കവർച്ചാ ശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച സിറ്റി ഹാളിന് സമീപമുള്ള സിട്രെയിൻ പ്ലാറ്റ്‌ഫോമിൽ വെച്ച് ഒരു സ്ത്രീ ആക്രമിക്കപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നലെയാണ് 31 കാരനായ ബ്രെയ്‌ഡൺ ജോസഫ് ജെയിംസ് ഫ്രഞ്ചിനെതിരെ കവർച്ചാ ശ്രമത്തിന് കാൽഗറി പോലീസ് കേസെടുത്തത്. സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് എത്തിയ യുവാവ് വാട്ടർ ബോട്ടിൽ എടുത്ത് വെള്ളം മുഖത്ത് തെറിപ്പിക്കുകയും മൊബൈൽ ഫോൺ ആവശ്യപ്പെട്ട് പിടിച്ചു തള്ളുകയുമായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുന്നതും വീഡിയോയിൽ ഉണ്ട്. ആക്രമണത്തിന് സാക്ഷികളായി നിരവധി പേർ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നത് വീഡിയോയിൽ കാണാമെങ്കിലും അവരാരും അക്രമം തടയാൻ ശ്രമിച്ചില്ലെന്നും പൊലീസ് പറയുന്നു. ഒടുവിൽ അക്രമത്തിന് ഇരയായ സ്ത്രീയെ വിളിച്ചു വരുത്തി മൊഴിയെടുക്കുകയും 25 ഓളം സാക്ഷികളെ വിളിച്ചു ചോദ്യം ചെയ്തതിന് ശേഷമാണ് അക്രമിയെ പിടിക്കൂടാൻ ആയത്.