കാനഡയിലെ ക്യൂബെക്കിൽ ടെസ്‌ല ഡീലർഷിപ്പ് സെൻ്റർ ആക്രമിച്ച കേസിൽ, രണ്ട് പേർ അറസ്റ്റിൽ. 21 വയസുള്ള യുവാക്കളാണ് അറസ്റ്റിലായത്. മോണ്ട്രിയൽ നഗരത്തിലെ ഡീലർഷിപ്പിൽ നടന്ന സംഭവത്തിലാണ് അറസ്റ്റ്'. രാവിലെ 10 മണിയോടെയാണ് മോൺട്രിയൽ പോലീസിന് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. അറസ്റ്റ് ചെയ്ത യുവാക്കളെ മെയ് മാസത്തിൽ കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഇരുവരെയും വിട്ടയച്ചു.
ആക്ടിവിസ്റ്റ് ഗ്രൂപ്പായ ലാസ്റ്റ് ജനറേഷൻ കാനഡയാണ് ആക്രമണത്തിന് പിന്നിൽ. ഫോസിൽ ഇന്ധന വ്യവസായത്തിനെതിരെ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച ജാക്വസ്-കാർട്ടിയർ പാലം ഉപരോധിച്ച അതേ സംഘമാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. സമീപ ആഴ്ചകളിൽ, വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ടെസ്‌ല ഡീലർഷിപ്പുകൾക്കും ഫാക്ടറികൾക്കും പുറത്ത് നിരവധി പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. ടെസ്‌ല ഷോറൂമുകൾ, ഫ്ലീറ്റുകൾ, ചാർജിംഗ് സ്റ്റേഷനുകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകൾ എന്നിവ ലക്ഷ്യമിട്ടും ആക്രമണങ്ങളുണ്ടായി. ഹാമിൽട്ടൺ ഡീലർഷിപ്പിൽ 80 ലധികം ടെസ്‌ല കാറുകൾക്ക് കേടുപാടുകൾ കണ്ടെത്തിയിരുന്നു. പുറത്ത് പാർക്ക് ചെയ്തിരുന്ന 80-ലധികം വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ആഴത്തിലുള്ള പോറലുകൾ ഏല്പിക്കുകയും, ടയറുകൾ പഞ്ചറാക്കുകയുമൊക്കെയാണ് ചെയ്തത്.