കാനഡക്കെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇടപെടാൻ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് കാനഡയെന്ന് ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിലെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ ആയിരുന്നു ട്രംപിൻ്റെ പരാമർശം.
ഇടപെടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ. അടുത്ത കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ആരു ജയിക്കണമെന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും യുഎസ് പ്രസിഡൻ്റ് പറഞ്ഞു. ഫോക്സ് ന്യൂസിലെ 'ദി ഇൻഗ്രാം ആംഗിൾ' എന്ന രാഷ്ട്രീയ പരിപാടിയിൽ ലോറ ഇൻഗ്രാമിന് നൽകിയ അഭിമുഖത്തിനിടെയാണ് ട്രംപ് കാനഡയ്‌ക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ തുടർന്നത്.
കാനഡ യുഎസിനോട് അന്യായമായി പെരുമാറിയെന്നും കാനഡയെ 51ആമത്തെ സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് ആവർത്തിച്ചു. ഞങ്ങൾക്ക് അവരുടെ കാറുകളും തടിയും ഊർജ്ജവും ആവശ്യമില്ല എന്നും ട്രംപ് വ്യക്തമാക്കി. കൺസർവേറ്റീവുകളേക്കാൾ ലിബറലുകളുമായി ഇടപെടുന്നതാണ് താൻ ഇഷ്ടപ്പെടുന്നതെന്നും വരാനിരിക്കുന്ന കനേഡിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി ട്രംപ് പറഞ്ഞു.