കാനഡയിൽ അഞ്ചാംപനി കേസുകൾ വർദ്ധിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ. മാർച്ചിൽ നിരവധി വിദ്യാർത്ഥികളും കുടുംബങ്ങളും വസന്തകാല അവധിക്കാലം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് കാനഡയിലും ഒപ്പം ലോകമെമ്പാടും അഞ്ചാംപനി വർദ്ധിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്.
2024-ൽ കാനഡയിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ അഞ്ചാംപനി കേസുകൾ ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് രാജ്യത്തെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം പറഞ്ഞു. മാർച്ച് ആറ് വരെ കാനഡയിൽ 227 അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പലരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ന്യൂ ബ്രൺസ്‌വിക്ക്, ഒൻ്റാരിയോ, ക്യൂബെക്ക്, മാനിറ്റോബ എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. കേസുകളിൽ ഉണ്ടാകുന്ന വർദ്ധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് തെരേസ ടാം പറഞ്ഞു. ഡേകെയറുകൾ, സ്കൂളുകൾ, ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇത് കൂടുതലും പടരുന്നത്. വാക്സിനേഷൻ എടുക്കാത്തത കുട്ടികളും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.