ജിദ്ദ: അടുത്ത അമേരിക്ക - യുക്രൈൻ ചർച്ചയ്ക്ക് വേദി സൗദി അറേബ്യ തന്നെയെന്ന് ഉറപ്പായി. അടുത്തയാഴ്ച്ച ജിദ്ദയിലാകും ചർച്ച നടക്കുക. യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി തിങ്കളാഴ്ച്ച സൗദിയിലെത്തും
ഡോണൾഡ് ട്രംപുമായുള്ള തർക്കങ്ങൾക്കും നാടകീയതകൾക്കും ശേഷം ഇനി ചർച്ച ജിദ്ദയിൽ നടക്കും. റഷ്യ - അമേരിക്ക ചർച്ചകളുടെ തുടർച്ചയെന്നത് മാത്രമല്ല. ഓവൽ ഓഫീസിലെ ചൂടേറിയ വാക്ക് തർക്കത്തിന് ശേഷമുള്ള നിർണായക അമേരിക്ക- യുക്രൈൻ ചർച്ച കൂടിയാണിത്. യുക്രൈനുമായി ഇപ്പോഴെത്തി നിൽക്കുന്ന അമേരിക്കയുടെ ബന്ധം, കരാറുകൾ, സൈനിക സഹായം, സാമ്പത്തിക സഹായം, ധാതു ഖനന ധാരണ എന്നിവ ചർച്ചയായേക്കും.
പുറമെ റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഭാവി തീരുമാനിക്കുന്നത് കൂടിയാകും ചർച്ച. സൗദി അറേബ്യ ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങിയതിനെ സ്വാഗതം ചെയ്തു. തിങ്കളാഴ്ച്ച വ്ലോദിമിർ സെലൻസ്കി സൗദിയിലെത്തും. എന്നാൽ അമേരിക്ക - യുക്രൈൻ ചർച്ചയിൽ സെലൻസ്കി ഉണ്ടാകില്ല. നേരത്തെ തീരുമാനിച്ച ശേഷം മാറ്റിവെച്ച യാത്രയാണ് സെലൻസ്കി ഇപ്പോൾ പൂർത്തിയാക്കുന്നത്. റഷ്യ - അമേരിക്ക മുൻ ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ സൗദി സെലൻസ്കിയെ അറിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദയിൽ നിന്നുള്ള പ്രഖ്യാപനം പ്രാധാന്യമുള്ളതായിരിക്കും