70 ശതമാനത്തിലധികം ഇന്ത്യൻ ദമ്പതികൾക്ക് താൽപര്യം 'സ്ലീപ് ഡിവോഴ്‌സ്' ; പുതിയ പഠനം പറയുന്നത്

By: 600007 On: Mar 6, 2025, 12:47 PM

 

 

70 ശതമാനത്തിലധികം ഇന്ത്യൻ ദമ്പതികളും ഒറ്റയ്ക്ക് ഉറങ്ങാൻ താൽപര്യപ്പെടുന്നതായി പഠനം. സ്ലീപ് ഡിവോഴ്‌സ് എന്ന പ്രവണത ഇന്ത്യൻ ദമ്പതികൾക്കിടയിൽ കൂടി വരുന്നതായി പഠനത്തിൽ പറയുന്നു. സ്ലീപ് ഡിവോഴ്‌സിൽ ഇന്ത്യയാണ് മുന്നിൽ. 78 ശതമാനം ദമ്പതികളും ഈ രീതി സ്വീകരിക്കുന്നു. തൊട്ടുപിന്നാലെ ചൈന (67%), ദക്ഷിണ കൊറിയ (65%) എന്നിങ്ങനെയാണ് കണക്കുകളെന്ന് റെസ്മെഡിന്റെ 2025 ലെ ഗ്ലോബൽ സ്ലീപ്പ് സർവേ പ്രകാരം ചൂണ്ടിക്കാട്ടുന്നു

യുകെയിലും യുഎസിലും പങ്കാളികളിൽ പകുതിപേർ ഒരുമിച്ച് കിടന്നുറങ്ങുന്നവരാണെങ്കിൽ 50 ശതമാനം പേർ പ്രത്യേകിച്ച് ഉറങ്ങാൻ താൽപര്യം കാണിക്കുന്നു. പ്രത്യേകിച്ച് ഉറങ്ങുന്നത് അസ്വാഭാവികമായി തോന്നാമെങ്കിലും പലർക്കും ഇത് ഉറക്കത്തിന്റെ ഗുണനിലവാരവും മൊത്തത്തിലുള്ള ബന്ധ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഒരു നടപടിയായി മാറിയിരിക്കുന്നു. പങ്കാളിയുടെ കൂർക്കംവലി, ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം, കിടക്കയിൽ സ്‌ക്രീൻ ഉപയോഗം എന്നിവയാണ് ഈ പ്രവണ കൂടാനുള്ള കാരണങ്ങളെന്ന് ​ഗവേഷകർ പറയുന്നു. 

ഒരുമിച്ച് ഉറങ്ങുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ലവ് ഹോർമോണായ ഓക്സിടോസിൻ പുറത്തുവിടുന്നതിന് കാരണമാകുന്നു. ഇത് വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിന് സഹായകമാണ്. 
സമ്മർദ്ദം, ഉത്കണ്ഠ, സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവ മോശം ഉറക്കത്തിനുള്ള പ്രധാന കാരണങ്ങളാണ്.

ഉറക്കക്കുറവ് ഗുരുതരമായ ആരോഗ്യ അപകടങ്ങൾക്ക് കാരണമാകും. ദീർഘകാല ഉറക്കക്കുറവ് വൈജ്ഞാനിക തകർച്ച, മാനസികാവസ്ഥയിലെ തകരാറുകൾ, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സ്ലീപ് അപ്നിയ ഹൃദയസ്തംഭനം, പ്രമേഹം, പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം.